മദ്യം കഴിച്ച് പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു
ചേർപ്പ് : മദ്യം കഴിച്ച് പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ആറാട്ടുപുഴ മഠത്തിലായി സുകുമാരനാണ് (62) മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേരെ വിദഗ്ദ്ധ പരിശോധനയ്ക്കായി മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആറാട്ടുപുഴ മാങ്ങാറായിൽ വീട്ടിൽ പീതാംബരൻ( 60), മൈമ്പുള്ളി വീട്ടിൽ അറുമുഖൻ (55), കൈലാസ വീട്ടിൽ ജയൻ (48) എന്നിവരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. സുകുമാരനും സുഹൃത്തുക്കളും ചേർപ്പ് മേഖലയിലെ ബിവറേജസ് കോർപറേഷന്റെ മദ്യ വിൽപ്പനശാലയിൽ നിന്ന് മദ്യം വാങ്ങി വീട്ടിലിരുന്ന് കഴിച്ച് പുറത്തിറങ്ങിയ ഉടനെ സുകുമാരൻ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇതിനിടെ മറ്റ് മൂന്നു പേർക്കും തളർച്ച അനുഭവപ്പെട്ടതോടെ അവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ലോട്ടറി വിൽപ്പനക്കാരനായ സുകുമാരന് നേരത്തെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാവിലെ മുതൽ സുകുമാരൻ അമിതമായി മദ്യം കഴിച്ചിരുന്നതായും പറയുന്നു. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ വൈ ഫൈ എന്ന മദ്യമാണ് ഇവർ കഴിച്ചതെന്നാണ് വിവരം. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, ചേർപ്പ് എസ്.ഐ സനീഷ് കുമാർ,എക്‌സൈസ് അസി. കമ്മിഷണർ സലീം, സി.ഐ രാജേഷ്, റേഞ്ച് എസ്.ഐ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. വല്ലച്ചിറയിലെ ബീവറേജസ് കോർപറേഷന്റെ സ്ഥാപനത്തിൽ നിന്ന് എക്‌സൈസ് വകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് ഇന്ന് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുടിച്ച കുപ്പിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനായിട്ടില്ല. കൊച്ചമ്മിണിയാണ് സുകുമാരന്റെ ഭാര്യ. മകൾ പരേതയായ രമ്യ.