നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഏഴ് പത്രികകൾ തള്ളി; ഗോദയിൽ 18 പേർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദ്ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. ഡെമ്മി സ്ഥാനാർത്ഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. 18 പത്രികകൾ സ്വീകരിച്ചു. ഉപവരണാധികാരിയും നിലമ്പൂർ തഹസിൽദാറുമായ എം.പി സിന്ധു,സ്ഥാനാർത്ഥികൾ,ഏജന്റുമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ സൂക്ഷ്മപരിശോധനയിൽ പങ്കെടുത്തു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി നാളെ വൈകിട്ട് മൂന്നു വരെ. ജൂൺ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.
തള്ളിയത്
പി.വി. അൻവർ (തൃണമൂൽ കോൺഗ്രസ്),സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ),സുന്നജൻ (സ്വതന്ത്രൻ),ടി.എം.ഹരിദാസ് (നാഷണൽ ഡെമോക്രാറ്റിക് പാർട്ടി),ജോമോൻ വർഗീസ് (സ്വതന്ത്രൻ),ഡോ.കെ.പത്മരാജൻ (സ്വതന്ത്രൻ),എം.അബ്ദുൽ സലീം (സി.പി.എം).
സ്വീകരിച്ചത് ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),എം.സ്വരാജ് (സി.പി.എം),മോഹൻ ജോർജ് (ബി.ജെ.പി),പി.വി.അൻവർ (സ്വതന്ത്രൻ),ഹരിനാരായണൻ (ശിവസേന),എൻ.ജയരാജൻ (സ്വതന്ത്രൻ),മുജീബ് (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി),അബ്ദുറഹ്മാൻ കിഴക്കേത്തൊടി (സ്വതന്ത്രൻ),എ.കെ.അൻവർ സാദത്ത് (സ്വതന്ത്രൻ),പി.രതീഷ് (സ്വതന്ത്രൻ),പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ),ജി. സതീഷ് കുമാർ (സോഷ്യലിസ്റ്റ് ജനതാദൾ),വിജയൻ (സ്വതന്ത്രൻ),സാദിഖ് നടുത്തൊടി (സ്വതന്ത്രൻ).