ട്രോളിംഗ് നിരോധനം: അന്യ സംസ്ഥാന ബോട്ടുകൾ തീരം വിടണം

Friday 06 June 2025 12:49 AM IST

കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ജില്ലയി​ലെ അന്യസംസ്ഥാന മത്സ്യബന്ധന യാനങ്ങളെല്ലാം തീരം വിട്ടുപോകണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

നീണ്ടകര പാലത്തിന് പടിഞ്ഞാറ് വശം, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയിൽ ഉൾപ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കൽ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജി​ൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക് പ്രവർത്തിക്കാം. മത്സ്യബന്ധനത്തിലേർപ്പെടുന്ന യാനങ്ങൾക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്‌ജെട്ടികളിലോ വാർഫുകളിലോ ലാൻഡിംഗ് അനുമതി ഉടമകൾ നൽകാൻ പാടില്ല.

നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ തീരമേഖലകളിലെ ഡീസൽ പമ്പുകളെല്ലാം ജൂലായ് 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ തീരമേഖലകളിലെ നിശ്ചിത പമ്പുകൾക്കും അഴീക്കലിലെ ആലപ്പാടൻ, ജെം, കുഴിത്തുറ മറൈൻ ഡീസൽ, ആയിരംതെങ്ങ് നടയിൽ കിഴക്കതിൽ എന്നീ സ്വകാര്യ പമ്പുകൾക്ക് പ്രവർത്തനാനുമതിയുണ്ട്. മെഷീൻ ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവയ്ക്ക് ഇക്കാലയളവിൽ അനധികൃതമായി പെട്രോൾ വിൽക്കരുത്. ജില്ലയിലെ ഇന്ധനപമ്പുകളിൽ നിന്ന് കളക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നൽകാനും പാടില്ല.

നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിർവഹിക്കുന്നതിന് സബ്കളക്ടറെ നിയോഗിച്ചു. നിരോധനകാലയളവി​ൽ ക്രമസമാധാനം സംബന്ധിച്ച പ്രതിദിന റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കണം. കൊല്ലം​, കരുനാഗപ്പള്ളി തഹസിൽദാർമാർ എക്‌​സിക്യൂട്ടീവ് മജിസ്ട്രറ്റുമാരുടെ ചുമതല നിർവഹിക്കണം. തീരമേഖലയിൽ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കിൽ പൊലിസ് അസി.കമ്മിഷണർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സബ് കളക്ടർക്ക് വിവരം കൈമാറി തുടർനടപടി കൈക്കൊള്ളണം. നിരോധനം കൃത്യതയോടെ നടപ്പാക്കാൻ കോസ്റ്റൽ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.