പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാർക്ക് നുണ പരിശോധന നടത്താനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാർക്ക് നുണ പരിശോധന നടത്താനായി പൊലീസ് അപേക്ഷ നൽകിയതായി റിപ്പോർട്ടുകൾ. എട്ട് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫോർട്ട് പൊലീസ് അപേക്ഷ നൽകിയതെന്നാണ് വിവരം.
കാണാതായ 13പവന്റെ സ്വർണ ദണ്ഡ് പിന്നീട് നിലത്തെ മണ്ണിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സ്ട്രോംഗ് റൂമിൽ നിന്ന് 30മീറ്റർ അകലെ വടക്കേ നടയ്ക്ക് സമീപത്ത് നിന്നാണ് സ്വർണം ലഭിച്ചത്. മോഷ്ടിച്ച ശേഷം പിടിക്കപ്പെടുമെന്നായപ്പോൾ മണ്ണിൽ കൊണ്ടിട്ടതാണോയെന്ന് സംശിക്കുന്നതായി ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അന്ന് പറഞ്ഞിരുന്നു.
വടക്കേ നടയ്ക്ക് അകത്ത് നവീകരണ ജോലികൾ നടത്തുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് സ്വർണ്ണം കണ്ടത്. സ്വർണ്ണം സൂക്ഷിക്കുന്ന സുരക്ഷാ മുറിക്കും അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിലും ഇടയിലായാണ് ദണ്ഡ് കിടന്നത്. ശ്രീകോവിലിനു മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയാണ്. തത്കാലത്തേക്ക് നിറുത്തിവച്ച ജോലി പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടന്നു. ഇതിനിടയിലാണ് മണ്ണിൽ നിന്ന് സ്വർണം കിട്ടിയത്. അതിനുമുമ്പും ഇതേ സ്ഥലത്ത് പരിശോധന നടന്നിരുന്നു. എന്നാൽ അപ്പോൾ കണ്ടിരുന്നില്ല.