സി.പി.എമ്മിന് ഏഴംഗ കേന്ദ്ര സെക്രട്ടേറിയറ്റ്, സംഘടനാ ചുമതലകൾ നിശ്ചയിച്ചു ബേബി കേരളത്തിൽ നേരിട്ട് ഇടപെടും
ന്യൂഡൽഹി: പാർട്ടി സെന്റർ കേന്ദ്രകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളെ ഉൾപ്പെടുത്തി പുതിയ ഏഴംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിച്ച് സി.പി.എം. കേരളം,ബംഗാൾ,ത്രിപുര തുടങ്ങി പാർട്ടി ശക്തമായ സംസ്ഥാനങ്ങളിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും നൽകി. കേരളത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ ജനറൽ സെക്രട്ടറി എം.എ. ബേബി നേരിട്ട് ഇടപെടും. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.
എം.എ. ബേബി,ബി.വി.രാഘവുലു,മുരളീധരൻ,രാജേന്ദ്ര ശർമ്മ,കെ.ഹേമലത,വിക്രം സിംഗ്,കെ.എൻ.ഉമേഷ് എന്നിവരാണ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ. വിദേശകാര്യങ്ങളിൽ പി.ബി അംഗം ആർ.അരുൺ കുമാറിനൊപ്പം ജോൺ ബ്രിട്ടാസ്,മുരളീധരൻ എന്നിവർക്കും ചുമതല നൽകി. മലയാളി പി.ബി അംഗമായ വിജു കൃഷ്‌ണന‌് രാജസ്ഥാൻ,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല. ജമ്മുകാശ്‌മീരിന്റെ ചുമതല ബേബി നേരിട്ട് നിർവഹിക്കും. ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ എ.വിജയരാഘവൻ, അശോക് ധാവ്‌ളെ എന്നിവർക്കും ചുമതല നൽകി.
പാർട്ടി പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയുടെ ചുമതല നീലോൽപ്പൽ ബസുവിനും സി.ഐ.ടി.യുവിന്റെ ചുമതല തപൻസെന്നിനും നൽകി. ട്രേഡ് യൂണിയനുകൾക്ക് മേൽനോട്ടം വഹിക്കാൻ ഉപസമിതികളുമുണ്ടാകും.
'കേന്ദ്ര നിലപാട്
ദോഷം ചെയ്യും'
ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ജൂൺ 10, 11 തീയതികളിൽ ജമ്മുകാശ്മീർ സന്ദർശിക്കും. പി.ബി അംഗം അമ്രാറാം,എം.പിമാരായ കെ.രാധാകൃഷ്ണൻ,ജോൺ ബ്രിട്ടാസ്,ബികാഷ് രഞ്ജൻ ഭട്ടാചാര്യ,സു വെങ്കിടേശൻ,എ.എ.റഹീം എന്നിവരും സംഘത്തിലുണ്ടാകും. പഹൽഗാം ആക്രമണത്തിന് ശേഷം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ബി.ജെ.പിയും കേന്ദ്രസർക്കാരും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ബേബി ആരോപിച്ചു. ഏത് ഭീകരാക്രമണമുണ്ടായാലും പിന്നിൽ പാകിസ്ഥാനാണെന്ന കേന്ദ്ര സർക്കാർ നിലപാട് ദോഷം ചെയ്യുമെന്നും പറഞ്ഞു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ,മതേതര പാർട്ടികളുമായി സി.പി.എം കൂടിയാലോചന തുടങ്ങിയെന്നും വ്യക്തമാക്കി.