ചൂരൽമലയോട് ചേർന്നുള്ള മലയിൽ ഉരുൾപൊട്ടൽ; സർക്കാർ അറിഞ്ഞില്ല, അവശിഷ്‌ടങ്ങൾ പുഴയിലെത്തി
Monday 09 June 2025 3:35 PM IST
കൽപ്പറ്റ: ഉരുളെടുത്ത മുണ്ടക്കൈ - ചൂരൽമല പ്രദേശത്തിന് സമീപത്തുള്ള കരിമറ്റം മലയിൽ ഉരുൾപൊട്ടി. ശക്തമായ മഴയെത്തുടർന്ന് മേയ് 28ന് ഉൾവനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ട് പോലും ഉരുൾപൊട്ടിയത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷമാണ്.
മുണ്ടക്കൈയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് കരിമറ്റം മല. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയായ ഇവിടെ നിന്ന് അരണപ്പുഴയിലേക്കാണ് ഉരുൾപൊട്ടലിന്റെ അവശിഷ്‌ടങ്ങൾ ഒഴുകിയെത്തിയത്. ഇത് കണ്ടതോടെ മേയ് 30നാണ് മേപ്പാടി റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ജനവാസമേഖലയിൽ നിന്നും ഏറെ മുകളിലായതിനാൽ വൻ ദുരന്തം ഒഴിവായി. കരിമറ്റം മലയിൽ 1984ലുണ്ടായ ഉരുൾപൊട്ടലിൽ 18 ജീവനുകൾ നഷ്‌ടപ്പെട്ടിരുന്നു.