പെട്രോൾ പമ്പിൽ പൊതുശൗചാലയം: ഹൈക്കോടതി വിശദീകരണം തേടി # പൊതുഉപയോഗത്തിനല്ലെന്ന് ഉടമകൾ
കൊച്ചി: പെട്രോൾപമ്പുകളിലെ ശൗചാലയങ്ങൾ പൊതുടോയ്ലെറ്റുകളാക്കിയ നടപടിക്കെതിരേ പമ്പുടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണംതേടി. സ്വഛ് ഭാരത്‌മിഷൻ മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാനാണ് തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് നിർദ്ദേശിച്ചിരിക്കുന്നത്.
പൊതുടോയ്ലെറ്റുകളാണെന്ന് ബോർഡുവച്ച നഗരസഭകളുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലെറ്റുകളാണെന്ന് ഹർജിയിൽ പറയുന്നു. ഇത് പൊതുശൗചാലയങ്ങളായി മാറ്റുന്ന അധികൃതരുടെ നടപടി ഭരണഘടന ഉറപ്പുനൽകുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഒട്ടേറെപ്പേർ പമ്പുകളിൽ കയറിയിറങ്ങുന്നത് എക്സ്‌പ്ലോസീവ്സ് വിഭാഗം നിഷ്കർഷിക്കുന്ന സുരക്ഷാ പ്രോട്ടോകോളിന് എതിരാണ്. പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനത്തിന് തുറന്നുനൽകാൻ നിയമമൊന്നുമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ സ്വഛ് ഭാരത് മിഷൻ (അർബൻ) മാർഗനിർദ്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം നഗരസഭയുടെ എതിർസത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഹർജിയിൽ സംസ്ഥാന ശുചിത്വ മിഷനെ കക്ഷിചേർക്കുകയും ചെയ്തു. വിഷയം 16ന് വീണ്ടും പരിഗണിക്കും.
ലിവിയയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എൽ.എസ്.ഡി സ്റ്റാമ്പ് വച്ച് കുടുക്കിയ കേസിലെ മുഖ്യ ആസൂത്രകയായ ലിവിയ ജോസിനെ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബയ് വിമാനത്താവളത്തിലെത്തിയ പ്രതിയെ വിമാനത്താവളം അധികൃതർ തടഞ്ഞുവച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് പ്രതിയെ മുംബയിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി. തുടർന്ന് രാത്രി 11.30നുള്ള വിമാനത്തിലാണ് പ്രതകേരളത്തിലേക്ക് തിരിച്ചത്. പുലർച്ചെ മൂന്നോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൊടുങ്ങല്ലൂരിലെ ഡിവൈ.എസ്.പി ഓഫീസിൽ എത്തിച്ച പ്രതിയെ ഇന്ന് രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.