അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് ക്രൈംബ്രാഞ്ചിന്

Tuesday 17 June 2025 2:55 AM IST

പത്തനംതിട്ട: അഭിഭാഷകൻ കുറ്റാരോപിതനായ പോക്സോ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങൾക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. കേസ് അട്ടിമറിക്കാനും അഭിഭാഷകനായ നൗഷാദിനെ (46) രക്ഷിക്കാനും തുടർശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം കൈമാറിയത്. കേസിൽ വീഴ്ച വരുത്തിയെന്ന പേരിൽ കോന്നി ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർ സസ്പെൻഷനിലാണ്. കേസിൽ കോന്നി സ്വദേശിയായ ബിൻസിയെ (41) മാത്രമാണ് അറസ്റ്റു ചെയ്തത്. ഇവർ കേസിൽ രണ്ടാം പ്രതിയാണ്. അഭിഭാഷകനാണ് ഒന്നാം പ്രതി.

ബലാൽസംഗത്തിനും ലൈംഗിക അതിക്രമങ്ങൾക്കും കുട്ടിയെ വിധേയമാക്കാൻ സഹായിയായി നിന്നുവെന്നതാണ് ബിൻസിക്കെതിരേയുള്ള കുറ്റം. അഭിഭാഷകൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനേ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകായണ്.

കോഴഞ്ചേരി, പത്തനംതിട്ട കുമ്പഴ എന്നിവടങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ചായിരുന്നു പീഡനം. പ്ലസ് വൺ​ വെക്കേഷൻ കാലയളവിൽ എറണാകുളത്തെ ഹോട്ടലിൽ എത്തിച്ചും പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു.

അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടേതടക്കമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡി.ഐ.ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പി​ച്ചത്.