കടിയേറ്റത് 56 പേര്‍ക്ക്; കണ്ണൂരില്‍ ഭീതിപടര്‍ത്തിയ തെരുവ് നായ ചത്ത നിലയില്‍

Tuesday 17 June 2025 10:35 PM IST

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിരവധി പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍. ചൊവ്വാഴ്ച നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. ആക്രമണം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നഗരത്തില്‍ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഒരു മണിക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി നടന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ 56പേര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ജനങ്ങളെ കടിച്ചത്.ജനങ്ങളെ കടിച്ച് നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായ ഒടുവില്‍ ചത്തു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുള്‍ നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍( 55 ), കങ്കോലിലെ വിജിത്ത്( 33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22) ,അഞ്ചരക്കണ്ടിയിലെ റജില്‍(19), എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ്( 39), ഏറണാകുളം സ്വദേശി രവികുമാര്‍ ( 40 ), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60),വാരം സ്വദേശി സുഷില്‍ (30),കൂത്തുപറമ്പിലെ സഹദേവന്‍( 61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍(71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു( 65), കാഞ്ഞങ്ങാട് സ്വദേശിനി നന്ദന ( 21 ), മണിക്കടവിലെ ജിനോ (46) വി. ഫാത്തിമ റാനിയ(18), പി.അയൂബ്(54) കൂത്തുപറമ്പ്, പി. ജസീല(35) മൂന്നുനിരത്ത്, തേജ രാജീവന്‍(20) വടകര, ജിഷ്ണു നാഗന്‍(25) പാലക്കാട്, എം. ആരോണ്‍ ഷാജി(16) ഏച്ചൂര്‍, എം.ഐ. അഞ്ജന(26) തളിപ്പറമ്പ്, എം.വി.കെ. കരീം(65) മാട്ടൂല്‍, കെ. സമീല്‍(38) കണ്ണൂര്‍സിറ്റി, ജിബിന്‍ കുമാര്‍(26), കോളയാട്, മുഹമ്മദ്(20) വേങ്ങാട്, പി.വി. ധനേഷ്‌കുമാര്‍(50) തളിപ്പറമ്പ്, ആയിഷ(30) മാച്ചേരി, മനോഹരന്‍(60) കൂത്തുപറമ്പ്, മണി(65) ബര്‍ണശ്ശേരി, അനൂപ് പയ്യാവൂര്‍(33),ഷഫീഖ് മാച്ചേരി(43)തുടങ്ങി 48 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പലരും കൈയ്യിലുള്ള കുടകൊണ്ടും മറ്റും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബസ്സിറങ്ങി ബാങ്കിലേക്ക് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കൊട്ടിയൂര്‍ സ്വദേശിയായ സാജുവിന് കടിയേറ്റത്. ബാങ്കില്‍ നിന്ന് ഇറങ്ങിയ ഉടനെയും ബസിറങ്ങിയ ഉടനെയും നഗരത്തിലൂടെ നടക്കുന്നതിനിടെയും നിരവധി പേര്‍ക്ക് കടിയേറ്റു. പലര്‍ക്കും ആഴത്തിലുള്ള മുറിവേറ്റു. കടിയേറ്റവരില്‍ പ്രായമായവരും കുട്ടികളുമുണ്ട്. ഇവര്‍ക്കുള്ള വാക്‌സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സ ജില്ലാ ആശുപത്രിയില്‍ നിന്നാണ് നല്‍കിയത് . വാക്‌സിനോട് അലര്‍ജി കാണിച്ച രണ്ട് പേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നിര്‍ദ്ദേശിച്ചതായും അധികൃതര്‍ അറിയിച്ചു.

പരസ്പരം പഴി ചാരി കോര്‍പ്പറേഷനും ജില്ല പഞ്ചായത്തും

ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ കടിയേറ്റ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചിരുന്നുവെന്ന് മേയര്‍ മുസ്‌ളീഹ് മഠത്തില്‍ പറഞ്ഞു. നായകളെ പിടികൂടാന്‍ ആളെ വിളിച്ചു വരുത്തിയിട്ടുണ്ട്. നായകള്‍ അക്രമകാരികള്‍ ആണെന്ന് ആളുകളെ കടിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് അറിയാന്‍ കഴിയുന്നത്. അല്ലാതെ നിരീക്ഷിക്കാനോ പിടികൂടാനോ സംവിധാനമില്ല. ജില്ല പഞ്ചായത്താണ് വന്ധീകരണ നടപടികള്‍ ചെയ്യേണ്ടത്. അതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ജില്ല പഞ്ചായത്ത് പൈസ സമാഹരിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യമായ ചുമതലയില്‍ പെട്ടതാണ് തെരുവുനായ നിയന്ത്രണംഎന്നാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി പറഞ്ഞത്. തെരുവ് നായ ആക്രമണം ഉണ്ടാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജില്ല പഞ്ചായത്തിനെ പഴി ചാരുന്നത് ശരിയല്ല. നഗരത്തില്‍ തെരുവ് നയ ശല്യം നിയന്ത്രിക്കേണ്ടത് കോര്‍പ്പറേഷനാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കേരള കൗമുദിയോട് പറഞ്ഞു.