വയനാട് തുരങ്കപാതയുടെ 'ശനി ' ഒഴിയുന്നു

Thursday 19 June 2025 12:02 AM IST

കോഴിക്കോട് : വയനാട്ടിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാവുന്ന നാലുവരി തുരങ്കപാത യാഥാർത്ഥ്യമായേക്കും. ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായാണ് പാത നിർമിക്കുക. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ കരാറിലാണ് 2,134 കോടി രൂപ ചെലവ് വരുന്ന നിർമ്മാണം നടക്കുക. മേയ് 14,15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ വിദഗ്ദ്ധസമിതി ശുപാർശ ചെയ്തിരുന്നു. നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ദ്ധ സമിതി മാർച്ചിൽ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഈ നിർദ്ദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് കേന്ദ്ര വിദഗ്ദ്ധസമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് അടുത്തുള്ള സ്വർഗം കുന്നിൽ നിന്ന് തുടങ്ങി വയനാട്ടിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്.

പ്രവൃത്തി ഉദ്ഘാടനം ജൂലായിൽ

ഭോപ്പാൽ ആസ്‌ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്‌ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. ടെൻഡർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പ്രവൃത്തി ഉദ്ഘാടനം ജൂലായ് മാസത്തിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.