വിലങ്ങാടിനെ പുനർനിർമ്മിക്കാം, പക്ഷേ, വേണം അനുമതി

Saturday 21 June 2025 12:33 AM IST

കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് പുതിയ വീടുകൾ നിർമ്മിക്കാനും തകർന്നത് നന്നാക്കാനും തടസമുണ്ടാകില്ല. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വേണം. ഭാവിയിലെ പ്രശ്ന സാദ്ധ്യത പരിശോധിച്ചവും അനുമതി. അതേസമയം ധനസഹായം കിട്ടാത്തവർക്ക് വൾനറബിലിറ്റി ലിങ്ക്ഡ് റീ ലൊക്കേഷൻ സ്കീമിൽ കിട്ടാനിടയുണ്ടെന്നാണ് സൂചന. മുണ്ടക്കെെ, ചൂരൽമല ദുരന്തബാധിതർക്ക് നൽകിയ മാതൃകയിലാകുമിത്. നിർമ്മാണ അനുമതിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ അപേക്ഷിക്കണം. ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹസാർഡ് അനലിസ്റ്റ്, എൻജിനിയർ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകും. കളക്ടർ സ്റ്റേറ്റ് റിലീഫ് കമ്മിഷണർക്ക് നൽകും. തുടർന്നാണ് അംഗീകാരം. അതിന് മുന്നോടിയായി കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രവും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും തയ്യാറാക്കിയ ഭൂപടം ആധാരമാക്കി സ്ഥലം പരിശോധിക്കും.

ഓരോരുത്തരുടെയും നഷ്ടം കണക്കാക്കി സഹായം നൽകും. പാലങ്ങൾ തകർന്നത് വെെകാതെ നന്നാക്കും. വയനാട്

ഉരുൾപൊട്ടലിന് നൽകിയ പ്രത്യേക സഹായമാണ് (15 ലക്ഷം വീതം) 31 പേർക്ക് വിലങ്ങാട്ടും നൽകിയത്. അല്ലെങ്കിൽ 10 ലക്ഷമേ ലഭിക്കുമായിരുന്നുള്ളൂ.

ഇ.കെ. വിജയൻ എം.എൽ.എ

ധനസഹായത്തിന് അർഹരായ ചിലരെ തഴഞ്ഞെന്ന ആക്ഷേപമുണ്ട്. ഇക്കാര്യം പരിശോധിച്ച് അർഹരായവർക്കെല്ലാം പരമാവധി ധനസഹായം നൽകണം.

ഫാ. വിൽസൻ മുട്ടത്തുകുന്നേൽ,

സെന്റ് ജോർജ് ഫൊറോന പള്ളി വികാരി,

വിലങ്ങാട്.

ആദ്യ ലിസ്റ്റിലുള്ള കുറേ പേർ പിന്തള്ളപ്പെട്ടപ്പോൾ വീണ്ടും അമ്പതോളം പേരുടെ ലിസ്റ്റ് കൊടുത്തിരുന്നു. അതിന്മേൽ ഒരു മറുപടിയും ലഭിച്ചിട്ടില്ല. വീണ്ടും ക്യാമ്പ് തുടങ്ങേണ്ടിവന്നാൽ എന്തു ചെയ്യുമെന്നറിയില്ല. പ്രതിസന്ധി മറികടക്കാൻ സർക്കാർ നിർദ്ദേശം തരണം.

-പി. സുരയ്യ

പഞ്ചായത്ത് പ്രസിഡന്റ്, വാണിമേൽ

2024ലെ ഉരുൾപൊട്ടലിൽ 12 കടകൾ പൂർണമായും മുപ്പത്തഞ്ചോളം ഭാഗികമായും നശിച്ചു. ജീവനോപാധിയായി ആറ് കടകൾക്ക് മാത്രമേ സർക്കാർ സഹായം കിട്ടിയുള്ളൂ. ഒരു സർക്കാർ ഏജൻസിയും വ്യാപാരികൾക്കുണ്ടായ നഷ്ടത്തെപ്പറ്റി അന്വേഷിച്ചില്ല. കണക്കെടുപ്പും നടത്തിയിട്ടില്ല.

-വിനോയി തോമസ്

പ്രസിഡന്റ്,

വ്യാപാരി വ്യവസായി ഏകോപന സമിതി, വിലങ്ങാട്