കുളത്തൂപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ. ആറ്റിനക്കര സ്വദേശി സാനുക്കുട്ടനെയാണ് (35) തൂങ്ങിമരിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്. വീടിന് അടുത്തുള്ള വനത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിഴാഴ്ചയാണ് കുളത്തൂപ്പുഴ ആറ്റിനക്കര മൂർത്തിക്കാവിന് സമീപം മനുഭവനിൽ രേണുകയെ (39) ഭർത്താവ് കൊലപ്പെടുത്തിയത്.
കൊലപാതകശേഷം സാനുക്കുട്ടൻ സമീപത്തെ കല്ലടയാറ് നീന്തിക്കടന്ന് വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പനിയെത്തുടർന്ന് കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് വാങ്ങി തിരികെയെത്തിപ്പോൾ രേണുകയുമായി സാനുക്കുട്ടൻ വഴക്കിട്ടു. എവിടെ പോയെന്ന് ചോദിച്ചായിരുന്നു ഇത്. തുടർന്ന് കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു. സംഭവ സമയത്ത് രേണുകയുടെ അമ്മ മേരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
നിലവിളി കേട്ട് അമ്മയും അയൽവാസികളും ഓടിയെത്തിയപ്പോഴേക്കും സാനുക്കുട്ടൻ രക്ഷപ്പെട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ നാട്ടുകാർ ഉടൻ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രേണുകയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മടത്തറയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
സാനുക്കുട്ടൻ സംശയരോഗിയും ലഹരിക്ക് അടിമയുമാണെന്ന് ബന്ധുക്കൾ പറയുന്നു. കൂലിപ്പണിക്കാരനാണ്. വല്ലപ്പോഴുമേ ജോലിക്ക് പോയിരുന്നുള്ളു. ഇതുസംബന്ധിച്ച് വീട്ടിൽ പലപ്പോഴും വഴക്ക് നടന്നിരുന്നു. ഹോം നഴ്സായ രേണുകയാണ് കുടുംബം നോക്കിയിരുന്നത്.