മൂന്ന് ദിവസം കൊണ്ട് വൻഇടിവ്; സ്വർണം വാങ്ങാൻ മോഹിച്ചവർക്ക് ശുഭപ്രതീക്ഷ, അധികം വൈകേണ്ട

Wednesday 25 June 2025 11:57 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 72,560 രൂപയായി. ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 9,895 രൂപയും ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 9,070 രൂപയുമാണ്. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 72,760 രൂപയായിരുന്നു.

ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 14,15 ദിവസങ്ങളിലായിരുന്നു. അന്ന് പവന് 74,560 രൂപയും ഗ്രാമിന് 9,320 രൂപയുമായിരുന്നു. ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ ഒന്നിനായിരുന്നു. അന്ന് പവന് 71,360 രൂപയും ഗ്രാമിന് 8,920 രൂപയുമായിരുന്നു. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണവില റെക്കാർഡിലെത്തിയതോടെ നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയത് വില കുറയാൻ കാരണമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 1,320 രൂപയാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,560 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ 78,527 രൂപയെങ്കിലും നൽകേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഉൾപ്പെടുത്തിയാണ് ഈ നിരക്ക്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിച്ചതോടെയാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചതെന്നാണ് സൂചന. ഇന്ന് സ്വർണത്തിന്റെ വില എട്ട് ഡോളറോളം വർദ്ധിച്ച് ഔണ്‍സിന് 3,327 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാകും. ഇതോടെ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറാകുമെന്നാണ് ആഗോള വിപണി കണക്കുക്കൂട്ടുന്നത്.

സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 118 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 118,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 119 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.