'ഒമ്പതിനായിരം രൂപയ്ക്ക് ഞങ്ങൾ യാചിക്കുമ്പോൾ 195 കോടിയാണ് ഒഴുകി പോകുന്നത്'; വയനാട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കെെയിലും ചൂരൽ മഴയിലും ശക്തമായ മഴ തുടരുന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരെയും നാട്ടുകാർ തടഞ്ഞു. പിന്നാലെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങിയിരിക്കുകയാണ്.
'ഒമ്പതിനായിരം രൂപയ്ക്ക് ഞങ്ങൾ യാചിക്കുമ്പോൾ 195 കോടിയാണ് ഒഴുകി പോകുന്നത്. അന്ന് ഞങ്ങൾ പറഞ്ഞതാണ് ദിശ മാറ്റാൻ, അപ്പോൾ കടൽഭിത്തി വരുമെന്ന് പറഞ്ഞു. ഒരു മഴ വന്നപ്പോൾ എല്ലാം പോകുന്നത് കണ്ടോ?' - നാട്ടുകാരിൽ ചിലർ പറഞ്ഞു. പുന്നപ്പുഴ കരകവിഞ്ഞ് ദിശമാറി ഒഴുകുകയാണ്. പുന്നപ്പുഴ പഴയ രീതിയിലാക്കാൻ 195 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ആ പണം നൽകിയത് വെറുതെ ആയിയെന്നും നാട്ടുകാർ പറയുന്നു.
പുനരധിവാസത്തിലെ പിഴവ്, സുരക്ഷിത സ്ഥാനങ്ങളെ കുറിച്ച് തർക്കം ഇവയാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.