പച്ചക്കറികളിൽ മാരക കീടനാശിനി, തമിഴ്നാട്ടിൽ നിന്നുള്ളതിൽ കൂടുതൽ
കോഴിക്കോട്: ക്യാൻസറുൾപ്പെടെ മാരക രോഗങ്ങൾക്കിടയാക്കുന്ന കീടനാശിനികൾ മാർക്കറ്റിൽ കിട്ടുന്ന പച്ചക്കറികളിൽ ഉയർന്ന അളവിലുണ്ടെന്ന് പരിശോധനാഫലം. വെള്ളായണി കാർഷിക കോളേജ് ലാബിലാണ് പരശോധിച്ചത്. തമിഴ്നാട്ടിൽ നിന്നു വരുന്നവയിലാണ് വിഷം കൂടുതൽ.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശേഖരിച്ചു നൽകുന്ന സാമ്പിളുകൾ എല്ലാ വർഷവും ഇവിടെ പരിശോധിക്കാറുണ്ട്. വ്യത്യസ്ത ജില്ലകളിൽ നിന്നാണ് സാമ്പിളെടുക്കുന്നത്. പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലകളിലെ പഴം, പച്ചക്കറി സാമ്പിളുകളിൽ അനുവദനീയമായ (.01 പി.പി.എം-പാർട്സ് പെർ മില്യൺ ) അളവിലുമധികം കീടനാശിനി കണ്ടെത്തി. പച്ചക്കറിയുടെ 28, പഴത്തിന്റെ 15 സാമ്പികളുകളിൽ 22 ശതമാനം വരെ കീടനാശിനി കണ്ടെത്തി.
മല്ലിയില, ചീര, പുതിന, കറിവേപ്പില തുടങ്ങി ഇലവർഗങ്ങളിൽ മോണോക്രോട്ടോഫോസ്, അസഫേറ്റ്, പ്രൊഫെനോഫോസ്, എത്തയോൺ എന്നിവയാണ് തളിക്കുന്നത്. കിഴങ്ങുവർഗങ്ങളിലും വാഴപ്പഴത്തിലും പൊതുവെ കുറവാണ്.
അടുക്കളത്തോട്ടം വ്യാപകമാക്കുന്നതാണ് പോംവഴിയെന്ന് കൃഷി വിദഗ്ദ്ധർ പറയുന്നു.
പുളിവെള്ളത്തിൽ
ഇട്ടുവയ്ക്കാം
ഉപയോഗിക്കും മുമ്പ് പുളിവെള്ളമോ വിനാഗിരിയോ ബേക്കിംഗ് സോഡയോ ചേർത്ത വെള്ളത്തിൽ 20-30 മിനിറ്റ് ഇട്ടുവയ്ക്കണം
മുറിച്ചിടാവുന്നവ അങ്ങനെ ചെയ്യണം. തുടർന്ന് രണ്ടു വട്ടം നന്നായി കഴുകി ഉപയോഗിച്ചാൽ വിഷാംശം ഭൂരിഭാഗവും പോകും
വിഷാംശം
കൂടുതലുള്ളവ
പച്ചക്കറി
വെണ്ടയ്ക്ക, വഴുതന, കാപ്സിക്കം, കാരറ്റ്, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, നെല്ലിക്ക, പച്ചമുളക്, ഉരുളക്കിഴങ്ങ്, പയർ
പഴം
ആപ്പിൾ, സപ്പോട്ട, മുന്തിരി, പേരയ്ക്ക, മൊസാംബി, ഓറഞ്ച്, മാതളം, സ്ട്രോബറി
പലവ്യഞ്ജനവും സുരക്ഷിതമല്ല. പെരുംജീരകം, ജീരകം, ഉണക്കമുളക്,മല്ലി എന്നിവ നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കണം.
-ഡോ. അമ്പിളി പോൾ,
കാർഷിക കോളേജ്, വെള്ളായണി.