ഇനി ചാളയില്ലാക്കാലം !  വില 500 ലേക്ക്

Monday 30 June 2025 12:21 AM IST

തോപ്പുംപടി: മലയാളികളുടെ ഇഷ്ടഭക്ഷണമായ ചാള (മത്തി) ഇനി ഓർമ്മയിലേക്ക്. ഇന്നലെ മാർക്കറ്റിൽ ചാളയുടെ വില 500 രൂപ വരെ എത്തി. നാട്ടിലെ ചാള കിട്ടാക്കനിയായതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ചാളയാണ് നിലവിൽ കേരളത്തിൽ വില്പനയ്‌ക്കെത്തുന്നത്.

ഇടയ്ക്കിടെ കോക്കാൻ ചാളയും ഒമാൻ ചാളയും വിപണിയിലെത്തുന്നുണ്ടെങ്കിലും, കേരളക്കരയിലെ ആവാസവ്യവസ്ഥ ചാളയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ ചാളകൾ കേരള തീരം വിടുകയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

നിലവിൽ നിരോധനം കഴിഞ്ഞ് ലഭിച്ചിരുന്ന മൊട്ടച്ചാളകൾ ഇനി സ്വപ്നം മാത്രമായി മാറും. കൂടിയ വിലയുള്ള മത്സ്യങ്ങൾ എത്ര മാർക്കറ്റിൽ വന്നാലും സാധാരണക്കാരുടെ ഇഷ്ട മീനുകൾ ചാളയും അയലയുമാണ്. മാർക്കറ്റിൽ കിളിമീൻ, ചെമ്മീൻ, കൊഴുവ, കട്‌ല തുടങ്ങിയ മീനുകൾ എത്തുന്നുണ്ടെങ്കിലും, ചാളയ്ക്കും അയലയ്ക്കുമാണ് ആവശ്യക്കാർ കൂടുതലായി എത്തുന്നത്.

അന്യ സംസ്ഥാന തൊഴിലാളികൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനാൽ അടുത്ത മാസം മുതൽ മത്സ്യ തൊഴിലാളികൾ കടലിൽ ഇറങ്ങും

ജോസഫ് സേവ്യർ കളപ്പുരക്കൽ

സെക്രട്ടറി

ബോട്ട് ഉടമ തൊഴിലാളി അസോസിയേഷൻ