മെഡി.കോളേജിൽ കൂടുതൽ ഡോക്ടർമാരെത്തും

Wednesday 02 July 2025 12:47 AM IST
മെഡി.കോളേജിൽ കൂടുതൽ ഡോക്ടർമാരെത്തും

@ എൻ.എ.ജെ.ആർ അഭിമുഖം നാലിന്

കോഴിക്കോട്: ഡോക്ടർമാരില്ലാതെ നട്ടംതിരിയുന്ന മെഡി.കോളേജിലെ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നു. നോൺ അക്കാഡമിക് ജൂനിയർ റെസിഡൻസ് (എൻ.എ.ജെ.ആർ) ആയി കാരാറടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിനായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെഡി.കോളേജിൽ നാലിന് അഭിമുഖം നടക്കും. വയസ്, യോഗ്യത, തിരിച്ചറിയൽ രേഖകൾ സഹിതം നാലിന് രാവിലെ 11ന് ഹാജരാകേണം. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. 18-36 വരെയാണ് പ്രായപരിധി. 45,000 രൂപയാണ് പ്രതിമാസ വേതനം. നിയമന കാലാവധി 2025 സെപ്തംബർ 15 വരെയോ അല്ലെങ്കിൽ പുതിയ ഹൗസ് സർജന്മാരെ നിയമിക്കുംവരെയോ മാത്രമായിരിക്കും .

ഹൗസ് സർജന്മാരുടെ ഒഴിവുള്ളപ്പോൾ താത്കാലികമായി നിയമിക്കപ്പെടുന്നവരാണ് നോൺ അക്കാഡമിക് ജൂനിയർ റെസിഡന്റ് (എൻഎ ജെആർ). നിലവിലുള്ള ഹൗസ് സർജൻസിന്റെ പകുതി എണ്ണം നോൺ അക്കാഡമിക് ജെ.ആർ തസ്തികകൾ (എൻ.എ.ജെ.ആർ) ഓരോ മെഡി.കോളേജുകളിലും സൃഷ്ടിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിരുന്നു.ഇതനുസരിച്ച് മെഡി.കോളേജിൽ 45 പേരുടെ ലിസ്റ്റ് ഇറക്കിയെങ്കിലും പകുതിപേർ മാത്രമാണ് ജോലിയിൽ പ്രവശിച്ചത്. തുടർന്നാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്. 120 ഹൗസ് സർജൻസിനെയാണ് നിയമിക്കുക. കോഴ്സ് പൂർത്തീകരിച്ച് 242 ഹൗസ് സർജൻമാരാണ് കഴി‌ഞ്ഞ ദിവസം ഇറങ്ങിയത്.