ഇ.എസ്.ഐ ഡിസ്പെൻസറികളിൽ മൂന്ന് മാസമായി ഇൻസുലിനില്ല

Thursday 03 July 2025 12:13 AM IST

കൊല്ലം: ഇ.എസ്.ഐ ആശുപത്രികളിൽ കൂടുതലായി ഉപയോഗിക്കുന്ന ഹ്യൂമൻ മിക്സ്റ്റാർഡ് ഇൻസുലിൻ കഴിഞ്ഞ മൂന്നുമാസമായി ഇല്ലാത്തതിനാൽ ഇ.എസ്.ഐ അംഗങ്ങളായ പ്രമേഹ രോഗികളും അവരുടെ കുടുംബങ്ങളും വലയുന്നു. വില ഉയർത്തിക്കിട്ടാനായി കരാർ കമ്പനി വിതരണം നിറുത്തിവച്ചതാണ് പ്രശ്നം.

മൂന്നുവർഷം മുമ്പേ നിലവിൽ വന്നതാണ് കരാർ. ഈ കരാറിലെ വില പൊതുവിപണിയിലെ ഇപ്പോഴത്തെ വിലയേക്കാൾ 40 ശതമാനം കുറവാണ്. അതുകൊണ്ട് തന്നെ വില ഉയർത്തിക്കിട്ടാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായാണ് വിതരണം നിറുത്തിയത്. ഡിസ്പെൻസറികളിൽ നിന്ന് നൽകിയ ഇൻ‌ഡൻഡ് പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഭാഗത്തേക്കുള്ള മറ്റ് മരുന്നുകളെല്ലാം ഏപ്രിൽ, മേയ് മാസങ്ങളിൽ എത്തിയിരുന്നു. കൊല്ലം ആശ്രാമം ഇ.എസ്.ഐ ഡിസ്പെൻസറിയിൽ മാത്രം പ്രതിവർഷം 18000 ഇൻസുലിനാണ് വേണ്ടത്.

പ്രമേഹ രോഗികളായ കശുഅണ്ടി തൊഴിലാളികളടക്കം നിലവിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് ഇൻസുലിൻ വാങ്ങുന്നത്. ഇതിന്റെ ബിൽ നൽകിയാൽ തുക തിരികെ ലഭിക്കുമെങ്കിലും അതിനായി ദിവസങ്ങൾ കയറിയിറങ്ങണം. സ്ഥിരമായി തൊഴിൽ ഇല്ലാത്തതിനാൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാനാകാതെ വലയുന്നവരുമുണ്ട്. അതേ സമയം പ്രതിസന്ധി പരിഹരിക്കാൻ താത്കാലികമായി ജെം പോർട്ടൽ വഴി ഇൻസുലിൻ വാങ്ങാനുള്ള നടപടി ഇഎസ്.ഐ അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മൂന്ന് മാസമായി രണ്ടും മൂന്നും ദിവസം കൂടുമ്പോൾ ഇൻസുലിനായി ഇ.എസ്.ഐ ഡിസ്പെൻസറിയിൽ പോവുകയാണ്. ഉടൻ വരുമെന്നുള്ള മറുപടി വിശ്വസിച്ച് വീണ്ടും പോയി വണ്ടിക്കൂലി ഇനത്തിലും പണം നഷ്ടമാവുകയാണ്.

കശുഅണ്ടി തൊഴിലാളികൾ