വിഷമില്ലാത്ത പാമ്പിന്റെ കടിയേറ്റാൽ എന്ത് ചെയ്യണം? നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്

Saturday 05 July 2025 11:39 AM IST

കോഴിക്കോട്: പാമ്പുകടി മരണം പൂജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ ബോധവത്കരണം ഊർജ്ജിതമാക്കാൻ വനംവകുപ്പ്. നിലവിലുള്ളതിനു പുറമെ 'പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം' പദ്ധതിയുടെ ഭാഗമായി 'മിഷൻ സർപ്പ' തീവ്ര ബോധവത്കരണ പരിപാടിയും തുടങ്ങി.

സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് വിവിധ സ്കൂളുകളിൽ പാമ്പിനെ കണ്ടാലും കടിയേറ്റാലും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്ളാസ് നടത്തി. സ്കൂൾ പരിസരങ്ങളിൽ പാമ്പുകളുണ്ടോ എന്നറിയാൻ തെരച്ചിലുമുണ്ടായി. സ്കൂൾ പ്രവേശനോത്സവ സമയത്ത് സ്കൂളുകളിൽ ഉരഗ പരിശോധന നടത്തിയിരുന്നു. സർപ്പ ആപിനു കീഴിൽ 2,700 വോളണ്ടിയർമാരുടെയും സന്നദ്ധ സംഘടനകളുടെയും പ്രത്യേക പരിശീലനം നേടിയവരെയും നിയോഗിച്ചിട്ടുണ്ട്. വിവിധയിനം പാമ്പുകൾ, വിഷമുള്ളവ, ഇല്ലാത്തവ, പാമ്പുകടിയേറ്റാൽ ചെയ്യേണ്ടത്, പ്രതിരോധം, തെറ്റായ ചികിത്സാരീതി എന്നിവയെ പറ്റിയാണ് പഠിപ്പിക്കുക. സർപ്പ ആപ് വഴി നാല് വർഷത്തിലധികമായി ബോധവത്കരണം നടത്തുന്നത് കുറേക്കൂടി കാര്യക്ഷമമാക്കും. ആപ് വഴിയും മറ്റുമുള്ള ബോധവത്കരണത്തിന്റെ ഫലമായി സംസ്ഥാനത്ത് പാമ്പുകടി മരണം ഗണ്യമായി കുറഞ്ഞു.


ബോധവത്കരണം നടത്താൻ സ്കൂളുകൾക്ക് അതാത് ജില്ലകളിലെ സാമൂഹ്യ വനവത്കരണ വിഭാഗത്തിലോ വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പറിലോ (1800 425 4733) ബന്ധപ്പെടാം.


പാമ്പുകടി മരണം കുറഞ്ഞത് 73%

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും തെറ്റായ ചികിത്സ നൽകാതിരിക്കാനും ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിച്ചതിന് ഫലമുണ്ടായി. പരിശീലനം ലഭിക്കാത്തവർ പാമ്പിനെ പിടികൂടുന്നത് നിയന്ത്രിച്ചു. ഇതേത്തുടർന്ന് മരണം 73 ശതമാനമാക്കി കുറച്ചു. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം, ചെയ്യരുതെന്ന് അറിയാത്തതാണ് മരണത്തിനിടയാക്കുന്നത്.


പാമ്പുകട‌ി മരണം 5 വർഷം മുമ്പ് - 145 (പ്രതിവർഷം) കഴിഞ്ഞ വർഷം - 33. " ബോധവത്കരണം നടത്താൻ താത്പര്യമുള്ള സ്കൂളുകൾക്ക് സർപ്പ ആപ് വഴിയും രജിസ്റ്റർ ചെയ്യാൻ താമസിയാതെ സൗകര്യമൊരുക്കും."- മുഹമ്മദ് അൻവർ, അസി. കൺസർവേറ്റർ, വനംവകുപ്പ്.