വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്

Sunday 06 July 2025 12:59 AM IST

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂൺ 27ന് അവസാനിച്ച കാലയളവിൽ 484 കോടി ഡോളർ വർദ്ധിച്ച് 70,278 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം സെപ്തംബറിൽ രേഖപ്പെടുത്തിയ 70,489 കോടി ഡോളറെന്ന റെക്കാഡ് മറികടക്കാൻ ഇതോടെ സാദ്ധ്യത തെളിഞ്ഞു. ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതും ഡോളർ, യൂറോ, യെൻ എന്നിവയുടെ മൂല്യവർദ്ധനയും അനുകൂല ഘടകമായി. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ നേരിടാനുള്ള നടപടികളുടെ ഭാഗമായി സുരക്ഷിത നിക്ഷേപമായ സ്വർണം കൂടുതലായി വാങ്ങിയതും വിദേശ നാണയ ശേഖരം ഉയർത്തി. പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ നിന്നും ഡോളർ വാങ്ങിയാണ് രൂപയുടെ മൂല്യയിടിവ് തടഞ്ഞുനിറുത്തുന്നത്.

അവലോകന കാലയളവിൽ വിദേശ നാണയ ശേഖരത്തിൽ ഡോളർ, യൂറോ, യെൻ, ഫ്രാങ്ക് എന്നിവയുടെ മൂല്യം 575 കോടി ഡോളർ ഉയർന്ന് 59,482 കോടി ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതോടെ സ്വർണത്തിന്റെ മൂല്യം 123 കോടി ഡോളർ കുറഞ്ഞ് 8,450 കോടി ഡോളറായി. ഇന്ത്യയുടെ 11 മാസത്തെ ഇറക്കുമതി ചെലവിന് ഇപ്പോഴത്തെ വിദേശ നാണയ ശേഖരം പര്യാപ്തമാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര പറയുന്നു.