ബോംബേറിൽ കാല്‍ നഷ്ടമായ ഡോ.അസ്‌ന ഇനി നിഖിലിന് സ്വന്തം
Sunday 06 July 2025 12:53 AM IST
കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് വരൻ.
2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ബോംബേറിലാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയ്ക്ക് പരിക്കേറ്റത്. അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ അസ്നയുടെ കാൽ മുട്ടിനു കീഴെ വച്ച് മുറിച്ചുമാറ്റുകയായിരുന്നു. പരിമിതികൾക്കിടയിലും പഠനത്തിൽ മിടുക്ക് തെളിയിച്ച ഈ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2013ൽ എം.ബി.ബി.എസ് നേടി. ജന്മനാടായ ചെറുവാഞ്ചേരി ആരോഗ്യകേന്ദ്രത്തിലടക്കം ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന. നിഖിൽ ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ. നാരായണന്റെയും ലീനയുടെയും മകനാണ്.