'നൂറിലൊന്ന് സെക്കൻഡ് പാളിയാൽ മതി, ജീവൻ പോകും'; അക്കാര്യം വനം വകുപ്പ് തീരുമാനിക്കണമെന്ന് മുരളി തുമ്മാരുകുടി
കൂറ്റൻ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥ കൈകാര്യം ചെയ്ത് ബാഗിലാക്കുന്ന സംഭവത്തിൽ പ്രതികരിച്ച് മുരളി തുമ്മാരുകുടി. പാമ്പിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്. വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്യമ്പോൾ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ലെന്ന് അദ്ദേഹം കുറിപ്പിൽ സൂചിപ്പിക്കുന്നു.
'ഒന്നു സ്ത്രീയാണ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത്. യൂണിഫോം ഉള്ളതിനാൽ ഫോറെസ്റ്റ് വകുപ്പാണെന്നും തോന്നി. ഒരു കാര്യം ഒരിക്കൽ കൂടി പറയേണം. വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്യമ്പോൾ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ല. മുട്ടുവരെ എത്തുന്ന ബൂട്ട്, കയ്യുറകൾ ഒക്കെ. ഒറ്റ കൊത്തിന് ആളെ കൊള്ളാൻ കഴിവുള്ള പാമ്പുകളെ ആണ് കൈകാര്യം ചെയ്യുന്നത്. നൂറിലൊന്ന് സെക്കൻഡ് പാളിയാൽ മതി, ജീവൻ പോകും. അതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്ന പരമാവധി സുരക്ഷാ തയ്യാറെടുപ്പുകൾ എടുക്കണം. മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം, പരിശീലനത്തിന്റെ ഭാഗമായി അവ ലഭ്യമാക്കണം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ പരിശീലനം നടത്തണം'- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്ലീസ് ബാഗിൽ കയറൂ..
തിരുവനന്തപുരത്ത് ഒരു കൂറ്റൻ രാജവെമ്പാലയെ കൈകാര്യം ചെയ്തു ബാഗിൽ കയറ്റുന്ന ദൃശ്യം കാണുന്നു.
ഒന്നു സ്ത്രീയാണ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത്. യൂണിഫോം ഉള്ളതിനാൽ ഫോറെസ്റ്റ് വകുപ്പാണെന്നും തോന്നി.
നിർദ്ദേശം നല്കാൻ കുറച്ചപേർ ചുറ്റുമുണ്ട്. കാടിന് നടുക്കാണെന്നു തോന്നുന്നു, അധികം കാണികൾ ഇല്ല.
നല്ല ധൈര്യമുള്ള ആളാണ് (ആദ്യമായിട്ടാണ് രാജവെമ്പാലയെ പിടിക്കുന്നതെന്ന് അവസാനം ആളുകൾ പറയുന്നുണ്ട്). അതുകൂടി അറിയമ്പോൾ അല്പം ബഹുമാനം കൂടും.
പരിചയക്കുറവ് ഒക്കെ ഉണ്ട്. പാമ്പിനെ കൈകാര്യം ചെയ്യുന്നതിനിടയിൽ ടൂൾ ഒക്കെ കൈയ്യിൽ നിന്നും പോകുന്നുണ്ട്. കൂടെ നിൽക്കുന്ന ആളുകൾ പാമ്പിനോട് പ്ലീസ്, കയറൂ എന്നൊക്കെ പറയുന്നുമുണ്ട്. കയറിത്തുടങ്ങമ്പോൾ ആണ് മനസ്സിലാകുന്നത് പാമ്പ് അല്പം വലുപ്പമുള്ളതാണ് അല്ലെങ്കിൽ ബാഗ് അല്പം ചെറുതാണ് എന്ന്. ഇതൊക്കെ ആയിട്ടും ആ ഉദ്യോഗസ്ഥയുടെ ആത്മവിശ്വാസം ഒരിക്കലും പോകുന്നുമില്ല. അഭിനന്ദനങ്ങൾ.
ഒരു കാര്യം ഒരിക്കൽ കൂടി പറയേണം. വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്യമ്പോൾ ഉപയോഗിക്കേണ്ട മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ആരും ഇതുവരെ ഉപയോഗിച്ച് കണ്ടിട്ടില്ല. മുട്ടുവരെ എത്തുന്ന ബൂട്ട്, കയ്യുറകൾ ഒക്കെ. ഒറ്റ കൊത്തിന് ആളെ കൊള്ളാൻ കഴിവുള്ള പാമ്പുകളെ ആണ് കൈകാര്യം ചെയ്യുന്നത്. നൂറിലൊന്ന് സെക്കൻഡ് പാളിയാൽ മതി, ജീവൻ പോകും. അതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്ന പരമാവധി സുരക്ഷാ തയ്യാറെടുപ്പുകൾ എടുക്കണം. മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം, പരിശീലനത്തിന്റെ ഭാഗമായി അവ ലഭ്യമാക്കണം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ പരിശീലനം നടത്തണം. ധൈര്യമോ പരിശീലനമോ കുറഞ്ഞവർക്ക് ഉള്ളതല്ല വ്യക്തി സുരക്ഷാ ഉപകരണങ്ങൾ മറിച്ച് അറിവും ഉത്തരവാദിത്തവും ഉള്ള എല്ലാവർക്കും വേണ്ടിയാണ്.
മുരളി തുമ്മാരുകുടി