ഒരു ദിവസം ഉത്പാദിപ്പിക്കുന്നത് 1,21,500  ലിറ്റർ മദ്യം ,​ സ്ഥാപിക്കുന്നത് മൂന്ന് ബോട്ട്ലിംഗ് ലൈൻ

Sunday 06 July 2025 6:54 PM IST

തിരുവനന്തപുരം: പാലക്കാട് മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യ യൂണിറ്റിന്റെ നിർമ്മാണത്തിന് നാളെ തുടക്കമാകും. എട്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ബോട്ട്‌ലിംഗ്‌ ലൈൻ ആണ്‌ സ്ഥാപിക്കുന്നത്‌. നിലവിൽ തിരുവല്ല ട്രാവൻകൂർ ഡിസ്റ്റിലറിയിൽ നാല്‌ ലൈനാണ്‌ ഉള്ളത്‌. മലബാർ ഡിസ്റ്റിലറിയിൽ ഒരു ദിവസം 13,500 കേസ്‌ അഥവാ 1,21,500 ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാകും. നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക്‌ തൊഴിൽ ലഭിക്കും. 125 ഓളം കുടുംബശ്രീ പ്രവർത്തകർക്ക്‌ ബോട്ട്‌ലിംഗ്‌ യൂണിറ്റിലാകും ജോലി. നിലവിലുള്ള മുപ്പതോളം ജീവനക്കാരുണ്ട്‌. ലോഡിംഗ്‌ അൺലോഡിംഗ്‌ തൊഴിലാളികളുൾപ്പെടെ ആകെ 250ഓളം തൊഴിൽ സൃഷ്ടിക്കപ്പെടും.

കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. കമ്പനിയിൽ ലഭ്യമായ ബാക്കി സ്ഥലം ഉപയോഗിച്ച് ഭാവിയിൽ പഴവർഗങ്ങളിൽ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കമ്പനിയിൽ മഴവെള്ള സംഭരണിയും സ്ഥാപിക്കും. പാലക്കാട് ജില്ലയുടെ വ്യവസായക്കുതിപ്പിനു ഊർജമേകുന്ന പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2024 ജൂലായ് 10 ന് ഭരണാനുമതിയും 2025 മാർച്ച് 28 ന് സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയുടെ നിർമ്മാണോദ്ഘടനമാണ് നാളെ നടക്കുന്നത്.

നാളെ രാവിലെ 11.30 ന് എം ബി രാജേഷ് നിർമ്മാണോദ്ഘാടനം നിർവഹിക്കും. മന്ത്രി കെ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനാവും. എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, കെ.രാധാകൃഷ്ണൻ, എ. പ്രഭാകരൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, മലബാർ ഡിസ്റ്റിലറീസ് സി.എം.ഡി ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ പങ്കെടുക്കും.