പൂരം കലക്കൽ: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Tuesday 08 July 2025 1:39 AM IST

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലമായത് ബി.ജെ.പി പ്രവർത്തകർ അറിയിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്ന് സുരേഷ് ഗോപി മൊഴി നൽകി. ദേവസ്വം പ്രതിനിധികളുമായി സംസാരിച്ച ശേഷം ആംബുലൻസിൽ മടങ്ങുകയായിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് വാഹനം സജ്ജമാക്കിയത്. ആംബുലൻസിലാണ് എത്തിയതെന്നത് നേരത്തെ സുരേഷ് ഗോപി നിഷേധിച്ചിരുന്നു. അതീവ രഹസ്യമായി ശേഖരിച്ച മൊഴി മറ്റുള്ളവരുടെ മൊഴികളുമായി താരതമ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുത്തേക്കും. ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ഈ മാസം തന്നെ അന്വേഷണ റിപ്പോർട്ട് നൽകാനാണ് ശ്രമം. അതേസമയം എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയായിരുന്ന ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.