ഗില്ലിൽ കൊത്തിവച്ച റെക്കാഡുകൾ
എഡ്ജ്ബാസ്റ്റണിലെ അതിഗംഭീരപ്രകടനത്തിലൂടെ നിരവധി റെക്കാഡുകളാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത്. ഗില്ലിന്റെ റെക്കാഡുകളിലൂടെ...
1
ഇംഗ്ളണ്ടിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്ക്ക് വിജയം നൽകിയ ആദ്യ നായകനാണ് ശുഭ്മാൻ ഗിൽ.
2
ഇംഗ്ളണ്ടിനെതിരെ അവരുടെ മണ്ണിൽ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററാണ് ഗിൽ. റിഷഭ് പന്താണ് (2021ൽ ഹെഡിംഗ്‌ലിയിൽ 134&118) ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
3
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും മൂന്നക്കം കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്ടനാണ് ഗിൽ. സുനിൽ ഗാവസ്കറും വിരാട് കൊഹ്‌ലിയുമാണ് മറ്റുള്ളവർ.
5
ഒരു ടെസ്റ്റിൽ ആകെ 400ലേറെ റൺസടിക്കുന്ന അഞ്ചാമത്തെ ബാറ്ററാണ് ഗിൽ. ഗൂച്ച്, മാർക്ക് ടെയ്ലർ(426), സംഗക്കാര (424),ബ്രയാൻ ലാറ(400)എന്നിവരാണ് മറ്റുള്ളവർ.
9
ഒരു ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും ഒരുമിച്ച് നേടുന്ന ഒൻപതാമത്തെ ബാറ്ററും രണ്ടാമത്തെ ഇന്ത്യൻ ബാറ്ററുമാണ് ഗിൽ. ഇന്ത്യക്കാരിൽ സുനിൽ ഗാവസ്കർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 1971ൽ വിൻഡീസിനെതിരെ ആയിരുന്നു ഗാവസ്കറുടെ നേട്ടം.
25
വിദേശമണ്ണിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയം നേടിത്തരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്ടൻ എന്ന റെക്കാഡും 25കാരനായ ശുഭ്മാൻ ഗില്ലിന്. 49 വർഷം മുമ്പ് 1976ൽ ഓക്‌ലാൻഡിൽവച്ച് ന്യൂസിലാൻഡിനെതിരെ തന്റെ 26-ാം വയസിൽ വിജയം നൽകിയ സുനിൽ ഗാവസ്കറുടെ റെക്കാഡാണ് ഗിൽ എഡ്ജ് ബാസ്റ്റണിൽ തകർത്തത്.
150+
ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും 150 റൺസിലേറെ നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ഗിൽ. 1980ൽ ഓസ്ട്രേലിയക്കാരനായ അലൻ ബോർഡർ പാകിസ്ഥാനെതിരെ ഈ നേട്ടം (150*&153) സ്വന്തമാക്കിയിട്ടുണ്ട്.
430 റൺസാണ് രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി ശുഭ്മാൻ ഗിൽ നേടിയത്. ഒരു ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററാണ് ഗിൽ.1971ൽ വിൻഡീസിനെതിരെ 344 റൺസ് നേടിയിരുന്ന ഗാവസ്കറുടെ റെക്കാഡാണ് ഗിൽ മറികടന്നത്. അന്താരാഷ്ട്ര തലത്തിൽ ഇക്കാര്യത്തിൽ ഗില്ലിന് മുന്നിൽ മുൻ ഇംഗ്ളണ്ട് താരം ഗ്രഹാം ഗൂച്ച് മാത്രമാണുള്ളത്. 1990ൽ ഇന്ത്യയ്ക്ക് എതിരെ 456 റൺസാണ് (333&133) ഗൂച്ച് നേടിയത്.