ആറുപേർക്ക് പുതുജീവൻ നൽകി അരുൺ മടങ്ങി

Thursday 10 July 2025 12:49 AM IST

തിരുവനന്തപുരം : മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ.അരുണിന്റെ (44) അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്. യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ. കഴിഞ്ഞമാസം 26നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരായി.

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്‌കാരം ഇന്ന് (10) പകൽ രണ്ടിന് കോട്ടയത്തെ വീട്ടുവളപ്പിൽ. പി.ആർ.ജനാർദ്ദനൻ നായർ, എം.രാധാമണി അമ്മ എന്നിവരാണ് അരുണിന്റെ മാതാപിതാക്കൾ. ഭാര്യ: എസ്. ദേവി പ്രസാദ്. മക്കൾ: ആദിത്യ നായർ, നിതാര നായർ.