അഫ്ഗാനിസ്ഥാനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം; 48 മരണം

Tuesday 17 September 2019 10:25 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ടിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 48പേർ കൊല്ലപ്പെട്ടു. വടക്കൻ കാബൂളിലെ ചാരിക്കറിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്ക് സമീപം നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ നാലുപേർ പട്ടാളക്കാരാണ്. കാബൂളിൽ നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു.

പ്രസിഡന്റിന് അപായം സംഭവിച്ചിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അഷ്റഫ് റാലിയെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. 28ന് കാബൂളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കാനായി ഭീകരസംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പോളിംഗ് സ്റ്റേഷനുകളും തിരഞ്ഞെടുപ്പ് റാലികളും ആക്രമിക്കുമെന്ന് താലിബാന്റെ ഭീഷണിയുള്ളതിനാൽ സുരക്ഷാ സംവിധാനങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക താലിബാനുമായി സമാധാന ചർച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.