വില ഇരുപതിൽ നിന്ന് 75ലെത്തി, വരും ദിവസങ്ങളിൽ തേങ്ങയുടെ വിലയിൽ ഇതാണ് സംഭവിക്കാൻ പോകുന്നത്

Friday 11 July 2025 11:23 AM IST

കോഴിക്കോട‌്: പച്ചത്തേങ്ങ വില കുതിച്ചുയരുമ്പോഴും പ്രയോജനം ലഭിക്കാതെ കേര കർഷകർ. കഴിഞ്ഞ ആഴ്ചകളിൽ 72 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോയ്ക്ക് 75 രൂപയിലെത്തിയെങ്കിലും പലരുടെയും കെെയിൽ വിൽക്കാൻ തേങ്ങയില്ലാത്ത സ്ഥിതിയാണ്. സീസണിൽ പോലും കുറ്റ്യാടി തേങ്ങയടക്കം ആവശ്യത്തിന് ലഭിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനവും വിലയിടിവും കാരണം കേര കർഷകർ കൂട്ടമായി കൃഷി ഉപേക്ഷിച്ചതാണ് ഉത്പാദനത്തിലുണ്ടായ വൻ ഇടിവിന് കാരണമായത്.

ഉത്പാദന ചെലവ് ഗണ്യമായി വർദ്ധിച്ചതോടെ പലരും പരിപാലത്തിനുവേണ്ട പരിഗണന പോലും നൽകിയിരുന്നില്ല. കിലോയ്ക്ക് 25ഉം 30രൂപ വരെ പച്ചത്തേങ്ങയ്ക്ക് ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതോടെയാണ് കർഷകർ കൃഷിയിൽ നിന്ന് വിട്ടു നിന്നത്. കൂടാതെ മലയോര മേഖലകളിലടക്കം വന്യമൃഗശല്യവും തേങ്ങയിടാൻ ആളെ കിട്ടാത്തതും കർഷകർക്ക് ഇരുട്ടടിയായി.

 വിലയിൽ റെക്കോർഡ് കുതിപ്പ്

കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയാണ് ഇപ്പോൾ 75ൽ എത്തി നിൽക്കുന്നത്. ഈ മാസം തുടക്കത്തിൽ കിലോയ്ക്ക് 72-73 രൂപയായിരുന്നു. ഡിസംബർ മുതലാണ് പച്ചത്തേങ്ങ വില കൂടിത്തുടങ്ങിയത്. ജനുവരി അവസാനം 54 ആയിരുന്ന വില ഫെബ്രുവരിയിൽ 56ൽ എത്തി. മാർച്ചിൽ 60 കടന്നു. ജൂണിൽ 78 വരെയെത്തിയ ദിവസങ്ങളുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചത്തേങ്ങക്കൊപ്പം രാജാപ്പൂർ (സംസ്കരിച്ച കൊപ്ര), ഉണ്ട കൊപ്ര വിലയും കൂടിയിട്ടുണ്ട്. ഇന്നലെ വടകര, കോഴിക്കോട് മാർക്കറ്റിൽ രാജാപ്പൂർ വില ക്വിന്റലിന് 33000 ലെത്തിയിട്ടുണ്ട്. ഉണ്ട കൊപ്ര വില ക്വിന്റലിന് 28000 രൂപയാണ്. ഈ മാസം തുടക്കത്തിൽ രാജാപൂർ ക്വിന്റലിന് 31000വും ഉണ്ട കൊപ്ര 27000 ആയിരുന്നു.

 വീണ്ടും കൃഷിയിലേക്ക്

വിപണി വില ഉയർന്നതും കാലാവസ്ഥ അനുകൂലവുമായതോടെ കർഷകർ വീണ്ടും കൃഷിയിലേക്കിറങ്ങി. വേനൽമഴ നന്നായി ലഭിച്ചത് തെങ്ങുകൾക്ക് ഗുണകരമായി. പലരും തടംതുറക്കലും തെങ്ങിന് വളം ചെയ്യലുമായി സജീവമാണ്.

 500ലേക്ക് കുതിച്ച് വെളിച്ചെണ്ണ

വെളിച്ചെണ്ണ വിലയും കൂടുകയാണ്. ഈ മാസം തുടക്കത്തിൽ ലിറ്ററിന് 400 രൂപയായിരുന്നത് ഇപ്പോൾ 420 ലെത്തി.ആഴ്ചതോറും വിലയിൽ 10 രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധന. തേങ്ങയുടെയും കൊപ്രയുടെയും വില കൂടുമ്പോൾ വെളിച്ചെണ്ണയ്ക്ക് വില കൂട്ടാതെ മാർഗമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

''തോട്ടങ്ങളിൽ നിന്ന് സംഭരിച്ച വിത്ത് തേങ്ങയുടെ വില കിട്ടാതെ കർഷകർ പ്രയാസത്തിലാണ് ഈ തുക ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം''- രാജശേഖരൻ, കേര കർഷകൻ, കർഷ കോൺ. സ്റ്റേറ്റ് സെക്രട്ടറി