തെരുവുനായകൾ കടി തുടരുന്നു; എ.ബി.സി കേന്ദ്രത്തിന് ഭൂമി വിട്ടുനൽകാതെ റവന്യൂ വകുപ്പ്

Friday 11 July 2025 4:40 PM IST

മലപ്പുറം: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം (എ.ബി.സി)​ ആരംഭിക്കാൻ മങ്കട പഞ്ചായത്തിലുള്ള റവന്യൂ വകുപ്പിന്റെ ഉപയോഗശൂന്യമായ ഭൂമി വിട്ടുനൽകണമെന്ന ജില്ലാ പഞ്ചായത്തിന്റെ കത്തിൽ മാസങ്ങളായിട്ടും നടപടിയെടുക്കാതെ റവന്യൂ വകുപ്പ്. രണ്ട് ഏക്കറോളമുള്ള ഭൂമിയിൽ കുറച്ചുഭാഗം എം.സി.എഫ് നിർമ്മിക്കാൻ അടുത്തിടെ മങ്കട പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയിൽ നിന്ന് 50 സെന്റ് എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മേയിൽ ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു.

എ.ബി.സി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശം വന്ധ്യംകരണ കേന്ദ്രം നിർമ്മിക്കാൻ സ്ഥലമില്ലാത്തതാണ് പ്രതിസന്ധി. ഇതു മറികടക്കാൻ റവന്യൂ വകുപ്പിന്റെ കൈവശം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന ഭൂമികളിലൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. നേരത്തെ ചീക്കോടിൽ റവന്യൂ വകുപ്പിന്റെ ഒരേക്കർ ഭൂമി അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഭൂമിയിലേക്കുള്ള വഴി കേസിൽപ്പെട്ട് കിടന്നതോടെ ഇത് ലഭിച്ചില്ല. കീഴാറ്റൂർ മുതുകുറുശ്ശിയിൽ എസ്‌റ്റേറ്റ് മേഖലയോട് ചേർന്ന റവന്യൂ ഭൂമിയും പരിഗണിച്ചെങ്കിലും ലഭിച്ചില്ല.

എന്ന് വരും എ.ബി.സി കേന്ദ്രം

സംസ്ഥാനത്ത് വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല കൂടിയാണ് മലപ്പുറം. മറ്റ് ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്. ഒരുവർഷം ജില്ലയിൽ ശരാശരി പതിനായിരത്തോളം പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്. ഗുരുതര പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുണ്ട്. പെരുവള്ളൂരിൽ പേവിഷ ബാധയേറ്റ് പെൺകുട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്. തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. 2016ൽ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നൽകിയിരുന്നത്. വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ൽ ഹൈക്കോടതി കുടുംബശ്രീയെ വിലക്കി. 3,307 നായ്ക്കളെയാണ് അഞ്ച് വർഷത്തിനിടെ എ.ബി.സി പദ്ധതിക്ക് കീഴിൽ വന്ധ്യംകരിച്ചത്.

മങ്കടയിലെ റവന്യൂ ഭൂമി എ.ബി.സി കേന്ദ്രത്തിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധിക‌ൃതർ

3,307

നായ്ക്കളെ അഞ്ചുവർഷത്തിനിടെ വന്ധ്യംകരിച്ചു