സ്‌റ്റാലിന്റെ മധ്യസ്ഥതയിൽ മാരൻ കുടുംബത്തിൽ ഒത്തുതീർപ്പ്

Saturday 12 July 2025 12:57 AM IST

കൊച്ചി: ഡി.എം.കെയുടെ എം.പിയും മുൻകേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനും സഹോദരനും സൺ ടി.വി നെറ്റ്‌വർക്ക് ചെയർമാനുമായ കലാനിധി മാരനുമായുള്ള സ്വത്ത് തർക്കം ഒത്തുതീർപ്പിലേക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള കുടുംബാംഗങ്ങളുടെ മധ്യസ്ഥതയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഒത്തുതീർപ്പിന്റെ ഭാഗമായി കലാനിധി മാരൻ 800 കോടി രൂപയും ചെന്നൈയിലെ ഒരേക്കർ ഭൂമിയും ദയാനിധി മാരന് നൽകും. അടുത്ത വർഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുടുംബത്തിലെ സ്വത്ത് തർക്കം തിരിച്ചടിയാകാൻ ഇടയുള്ള സാഹചര്യത്തിലാണ് സ്‌റ്റാലിൻ വിഷയത്തിൽ ഇടപെട്ട് മധ്യസ്ഥ ചർച്ചകൾ നടത്തിയത്.

സൺ ടി.വി നെറ്റ്‌വർക്കിന്റെ ഓഹരി ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ മാസം കലാനിധി മാരനും ഭാര്യ കാവേരി കലാനിധിയും അടക്കം എട്ടുപേർക്കെതിരെ ദയാനിധി മാരൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ഞായറായ്‌ചയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. ഇതോടെ കലാനിധി മാരനെതിരെയുള്ള നിയമ നടപടികളിൽ നിന്ന് ദയാനിധി പിൻമാറിയേക്കും.

ദയാനിധി മാരൻ