ആധുനിക അറവുശാലയുടെ ഉദ്ഘാടനം 14ന്, ഇരവിപേരൂർ മീറ്റ്സ് വിപണിയിലേക്ക്
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ഇരവിപേരൂർ മീറ്റ്സ് വിപണിയിലേക്ക് എത്തുന്നു. ഇതിന്റെ തുടക്കമായി ആധുനിക അറവുശാലയുടെ ഉദ്ഘാടനം 14ന് രാവിലെ 11ന് വള്ളംകുളത്ത് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. വൃത്തിയുള്ള അന്തരീക്ഷത്തിൽ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയർന്ന നിലവാരമുള്ള മാംസം ഉൽപ്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1.2കോടി രൂപ വിനിയോഗിച്ച് പൊതു - സ്വകാര്യപങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം 10 മുതൽ 15 കന്നുകാലികളുടെ കശാപ്പ് മുതൽ മാലിന്യസംസ്കരണം വരെ എല്ലാപ്രക്രിയകളും സജ്ജമാക്കാനുള്ള യന്ത്രങ്ങളാണുള്ളത്. മാംസംമുറിക്കൽ, എല്ലുനീക്കം, അറവുമാലിന്യങ്ങൾ വേർതിരിക്കൽ എന്നിവയെല്ലാം യന്ത്രസഹായത്തോടെ അതിവേഗത്തിൽ ചെയ്യാനാകും. കട്ടിംഗ് മെഷീൻ, ഹാംഗർ, കൺവെയർ, സംഭരണസ്ഥലം, കന്നുകാലികളെ പാർപ്പിക്കാനുള്ള സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ജെസി സൂസൻ ഫിലിപ്പ്, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള എന്നിവർ പങ്കെടുക്കും.
കശാപ്പ് മുതൽ യന്ത്രസഹായത്തോടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ കന്നുകാലിയുടെ ഭാരം അളന്നു മൃഗഡോക്ടറുടെ നേതൃത്വത്തിൽ ആരോഗ്യനില പരിശോധിക്കും. അണുവിമുക്തമാക്കിയ കന്നുകാലികളുടെ കശാപ്പ് കഴിഞ്ഞാലുടൻ തല, രക്തം, മറ്റുഭാഗങ്ങൾ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേർപെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും. അരിഞ്ഞു പായ്ക്ക് ചെയ്ത ഇറച്ചി വിപണിയിൽ എത്തിക്കുന്നതോടൊപ്പം പ്രദേശവാസികൾക്കും ഇവിടെനിന്ന് വാങ്ങാനാകും. വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവുമാലിന്യം ഡ്രൈനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. ശാസ്ത്രീയ മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു. പ്രത്യേകമായി ശീതീകരിച്ച മുറി, ഫ്രീസർ പ്ലോട്ട് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം ഇരവിപേരൂർ മീറ്റ്സ് എന്ന ലേബലിൽ വിപണിയിൽ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാത്യു, അമിതാ സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ആദ്യ പദ്ധതി, മാംസാവശിഷ്ടങ്ങൾ സംസ്കരിച്ച് വളവും നായ ബിസ്ക്കറ്റും കോഴിത്തീറ്റയും ഉൽപ്പാദിപ്പിക്കും.
1.2കോടി രൂപയുടെ പദ്ധതി
ശുദ്ധമായ മാംസം ലഭ്യമാക്കുന്നതിനോടൊപ്പം ശാസ്ത്രീയ മാലിന്യസംസ്കരണത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു.
കെ.ബി.ശശിധരൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ്