പിടി തരാതെ സ്വർണം; വിലയിൽ വൻകുതിപ്പ്, ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇനി ആശങ്ക മാത്രം

Saturday 12 July 2025 11:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 520 രൂപ കൂടി 73,120 രൂപയും ഗ്രാമിന് 65 രൂപ ഉയർന്ന് 9140 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വർണവില കൂടിയിരുന്നു. ഇന്നലെ പവന് 440 രൂപ വർദ്ധിച്ച് 72,600 രൂപയായിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒന്നിനായിരുന്നു. അന്ന് പവന് 72,160 രൂപയായിരുന്നു. സ്വർണവിലയിൽ ഇന്നുണ്ടായ മാറ്റം ആഭരണം വാങ്ങാൻ കാത്തിരുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

യു എസ് ഡോളറിന്റെ മൂല്യമുയ‍ർന്നത് ആഗോളതലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടാക്കി. ഇതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയ്ക്കെതിരായ 35 ശതമാനം താരിഫ് നയം നിക്ഷേപകരിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

അതേസമയം,​ ഇന്നത്തെ വെളളിവിലയിലും വൻവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 125 രൂപയും ഒരു കിലോഗ്രാമിന് 1,​25,​000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാമം വെളളിക്ക് 121 രൂപയായിരുന്നു. അടുത്ത കാലത്തൊന്നും വെളളിവിലയിൽ ഇത്രയും വർദ്ധനവ് ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.