ജലബജറ്റ്: സര്‍വേ ഈ മാസം പൂര്‍ത്തിയാകും

Sunday 13 July 2025 12:53 AM IST
ജലബജറ്റ്

കോഴിക്കോട്: ഓരോ പ്രദേശത്തിന്റെയും സ്വാഭാവിക സവിശേഷതകൾ അറിഞ്ഞുള്ള പദ്ധതികളൊരുക്കി സമഗ്ര ജലസംരക്ഷണത്തിന്‌ ജില്ല ഒരുങ്ങുന്നു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലബജറ്റ് ജൂലായ് അവസാനത്തോടെ പൂർത്തിയാകും. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും ജലബജറ്റ് പൂര്‍ത്തിയാക്കി. കോര്‍പ്പറേഷന്‍ പരിധിയിലാണ് ഇപ്പോള്‍ സര്‍വെ നടക്കുന്നത്. ഈ മാസം അവസാനത്തോടെ ഇതും പൂര്‍ത്തിയാകും. ഓരോ പ്രദേശത്തെയും വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട് തയ്യാറാക്കി അവ പിന്നീട് കാർഷിക, ജലസേചന, വ്യവസായ മേഖലകളിലുൾപ്പെടെ ഉപയോഗപ്രദമാക്കാനാണ് ജലബജറ്റ് റിപ്പോർട് തയ്യാറാക്കുന്ന ഹരിതകേരള മിഷനും സി.ഡബ്ലിയു.ആര്‍.ഡി.എമ്മും ലക്ഷ്യമിടുന്നത്.

 ജലബ‍ജറ്റ് ഇങ്ങനെ

ഓരോ പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന രേഖയാണ് ജല‍ബജറ്റ്.

ജലത്തിന്റെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ജലബജറ്റ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളുടെ വിവരം, ജല ലഭ്യത, കൃഷി, വ്യവസായം, മൃഗസംരക്ഷണം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ ജലത്തിന്റെ ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടക്കുന്നത്. ജപ്പാന്‍കുടിവെള്ള പദ്ധതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി വെള്ളം ലഭിക്കുന്നയിടങ്ങളിൽ ഇതും സര്‍വേയില്‍ പരിശോധിക്കും.ഓരോ പ്രദേശത്തും ജലസ്രോതസ്സുകളിൽ നിന്നും മഴയിൽ നിന്നും കിട്ടുന്ന വെള്ളത്തിന്റെയും കണക്ക് ശേഖരിക്കും. സാങ്കേതിക സഹായവും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സേവനവും ഹരിതകര്‍മ്മസേനയാണ് നൽകുന്നത്.

ശേഖരിക്കുക ഓരോ 10 ദിവസത്തെയും കണക്കുകൾ

ഒരു വർഷത്തെ 10-12 ദിവസങ്ങൾ വരെയുള്ള 36 യൂണിറ്റുകളാക്കി തിരിച്ചാണ് ഓരോ പ്രദേശത്തെയും ജല ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഇവിടെ ലഭിക്കുന്ന മഴയുടെ അളവ് പരിശോധിക്കും. ഏത് മാസങ്ങളിലാണ് വെള്ളത്തിന്റെ ലഭ്യത കുറയുന്നത്, എപ്പോഴാണ് കൂടുതല്‍ ലഭിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും വെള്ളത്തിന്റെ ഉപയോഗം എത്രമാത്രം നടക്കുന്നു തുടങ്ങിയ വിവരങ്ങളും അടയാളപ്പെടുത്തും. ഓരോ പ്രദേശത്തെയും സര്‍വേയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കും. ജല ലഭ്യതയുടെ അളവ് പ്രകാരം ഓരോ പ്രദേശത്തും നടത്താവുന്ന കൃഷി രീതികൾ, ഭൂഗർഭ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ, വർഷത്തിൽ എല്ലാമാസവും ജലലഭ്യത ഉറപ്പാക്കാനാവശ്യമായ പദ്ധതികൾ തുടങ്ങിയവയും തയ്യാറാക്കും.

'' ഓരോ പ്രദേശത്തയും മഴയുടെ അളവും ജലലഭ്യതയും വ്യത്യസ്തമായിരിക്കും. ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടെങ്കിൽ അവ കാർഷിക മേകളയിലും സുസ്ഥിര വികസന മേഖലയിലും ഫലപ്രദമായി ഉപയോഗപ്പെടുത്താം.

ഡോ. മനോജ് പി. സാമുവൽ (ഡയറക്ടർ, സി.ഡബ്ലിയു.ആർ.ഡി.എം)