അദ്ധ്യാപകരുടെ കാൽ കഴുകിച്ച സംഭവം; വിശദീകരണം തേടി മന്ത്രി

Sunday 13 July 2025 12:00 AM IST

തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്‌കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അദ്ധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഈ സ്‌കൂളുകളോട് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസിലുള്ള സ്‌കൂളുകൾ ആണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.