ചൊറിഞ്ഞു പണി വാങ്ങിച്ച് ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് 193 റണ്‍സ് വിജയലക്ഷ്യം

Sunday 13 July 2025 9:25 PM IST

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 193 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് (12) ആണ് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 22ല്‍ നില്‍ക്കെ സിറാജിന്റെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ഡക്കറ്റ് മടങ്ങിയത്.

നാല് റണ്‍സ് മാത്രം നേടിയ ഒലി പോപ്പിന്റെ ഊഴമായിരുന്നു അടുത്ത്. കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ക്ക് കാരണക്കാരനായ സാക് ക്രൗളി ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ നന്നായി ബുദ്ധിമുട്ടി. 22 റണ്‍സ് നേടിയ താരത്തെ നിധീഷ് റെഡ്ഡി പുറത്താക്കുകയായിരുന്നു. ഹാരി ബ്രൂക്ക് (23) കൂടി പുറത്തായതോടെ ഇംഗ്ലണ്ട് 87ന് നാല് എന്ന നിലയിലേക്ക് വീണു.ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ജോ റൂട്ട് (40), അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തി. 67 റണ്‍സാണ് ഈ സഖ്യം നേടിയത്.

വാഷിംഗ്ടണ്‍ സുന്ദറിനെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ റൂട്ട് ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിനെയും (8) മടക്കി സുന്ദര്‍ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 175ന് ആറ് എന്ന നിലയില്‍ ഇംഗ്ലണ്ട് ചായക്ക് പിരിഞ്ഞു. അവസാന സെഷനില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ നായകന്‍ സ്‌റ്റോക്‌സ് (33) സുന്ദറിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ബ്രൈഡന്‍ കാഴ്‌സിനേയും (ഒന്ന്) ക്രിസ് വോക്‌സിനേയും (10) ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇംഗ്ലണ്ട് 185ന് ഒമ്പത് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. അവസാന ബാറ്റര്‍ ഷൊയ്ബ് ബഷീറിനെ (രണ്ട്) വാഷിംഗ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് 192 റണ്‍സിന് എല്ലാവരും പുറത്തായി.ജോഫ്ര ആര്‍ച്ചര്‍ അഞ്ച് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നിധീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.