റവാഡെയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസംഗം വീണ്ടും ചർച്ചയാക്കുന്നു
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം കൊടുത്ത ഇന്നത്തെ ഡി.ജി.പി റവാഡ ചന്ദ്രശേഖറിനെതിരെ 1995-ലെ നിയമസഭാസമ്മേളനത്തിൽ പിണറായിവിജയൻ നടത്തിയ പ്രസംഗം വീണ്ടും ചർച്ചകളിൽ. റവാഡയെ ഡി.ജി.പി ആക്കിയതിനെതിരെ സി.പി.എമ്മിനുള്ളിൽ അസംതൃപ്തിയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വെടിയവയ്പിന് പിന്നാലെ 1995 ജനുവരി 30 നായിരുന്നു അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പിണറായിയുടെ പ്രസംഗം.
ആക്രമണത്തിന് നേതൃത്വം നൽകിയ റവാഡ ചന്ദ്രശേഖറിനെ സസ്പെൻഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. 'കരിങ്കൊടി കാണിച്ചിട്ട് പ്രവർത്തകർ പിരിഞ്ഞുപോകും വെടിവയ്ക്കരുതെന്ന് എം.വി. ജയരാജൻ പറഞ്ഞപ്പോൾ, ഞങ്ങൾക്ക് വെയിവയ്പ് ഒരു പരിശീലനമാണ് എന്ന് റവാഡ മറുപടി പറഞ്ഞെന്നാണ് പ്രസംഗത്തിൽ പിണറായി കുറ്റപ്പെടുത്തുന്നത്.