കേരള വി.സിയോട് ചോദ്യങ്ങളുമായി എസ്.എഫ്.ഐ: 'ചുമതലയേറ്റശേഷം എത്രദിവസം സർവകലാശാലയിൽ വന്നിട്ടുണ്ട്"

Tuesday 15 July 2025 12:19 AM IST

തിരുവനന്തപുരം: ചുമതലയേറ്റശേഷം എത്രദിവസം സർവകലാശാലയിൽ എത്തിയിട്ടുണ്ട് എന്നതടക്കം കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനോട് 15 ചോദ്യങ്ങളുമായി എസ്.എഫ്.ഐ. എത്ര സെനറ്റ്, സിൻഡിക്കേറ്റ് യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നാണ് മറ്റ് പ്രധാന ചോദ്യങ്ങൾ. വിദ്യാർത്ഥി പ്രശ്നങ്ങളിൽ പ്രതിനിധികളുമായി ചർച്ച നടത്താത്തതെന്ത്, 2500ലേറെ ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാത്തതെന്ത്, 250 ഡി.ഡി.എഫ്.എസ് ഫയലുകൾ പരിശോധിക്കാത്തതെന്ത്, തുടർപഠനത്തിനുള്ള എലിജിബിലിറ്റി, കോഴ്സ് സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകളിൽ തീരുമാനമെടുക്കാത്തതെന്ത്, ഗവേഷക വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ വിലയിരുത്തേണ്ട പാനൽ സംബന്ധിച്ച തീരുമാനമെടുക്കാത്തതെന്ത് ഇങ്ങനെ പോകുന്നു മറ്റ് ചോദ്യങ്ങൾ. സർവകലാശാലയുടെ ഭരണത്തെ താറുമാറാക്കുന്നത് ആർക്കു വേണ്ടിയാണെന്നും വി.സിയായി ജോലി ചെയ്യുന്നത് ആർ.എസ്.എസിന് വേണ്ടിയാണോ എന്നും എസ്.എഫ്.ഐ ചോദിക്കുന്നുണ്ട്.