സ്വകാര്യ ബസിന്റെ അമിതവേഗം : സ്‌കൂൾ ബസ് ചെളിയിൽ താഴ്ന്നു
തിരുവല്ല : വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വെള്ളക്കെട്ടിലേക്ക് ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ നാട്ടുകാർ ബസിൽ നിന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തിറക്കി. കാവുംഭാഗം - ചാത്തങ്കരി റോഡിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. 25 വിദ്യാർത്ഥികളുമായി ചാത്തങ്കരി ഭാഗത്ത് നിന്നെത്തിയ തിരുവല്ല എസ്.സി.എസ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കാവുംഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ മല്ലപ്പള്ളി - ചാത്തങ്കരി റൂട്ടിൽ ഓടുന്ന ചന്ദനാട്ട് എന്ന സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചതുമൂലം ഇടതുവശത്തേക്ക് എടുത്ത സ്കൂൾ ബസിന്റെ മുൻചക്രം റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മണ്ണിൽ പുതയുകയായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി അടുത്തകാലത്താണ് ഇവിടെ റോഡിന് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ടുയർത്തിയത്. അപകടത്തിന് ഇടയാക്കിയ സ്വകാര്യ ബസ് ചാത്തങ്കരിയിൽ പോയി മടങ്ങുമ്പോൾ ഗ്രാമപഞ്ചായത്തംഗം റിക്കു മോനി വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തടഞ്ഞിട്ടു. ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗമടക്കം ഉള്ളവരോട് ജീവനക്കാർ തട്ടിക്കയറിയതോടെ രംഗം സംഘർഷഭരിതമായി. തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്തൻ ജോസഫ് അടക്കമുള്ളവർ എത്തിയാണ് ശാന്തമാക്കിയത്. വൈകിട്ട് ആറിന് ജെ.സി.ബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി യാത്രയായി.
വെള്ളക്കെട്ടിലേക്ക് ബസ് മറിയാതെ കാത്തത് റോഡിന്റെ
സംരക്ഷണഭിത്തി, ഒഴിവായത് വലിയ അപകടം.