കനത്ത മഴ തുടരുന്നു, നാളെ ജില്ലയിൽ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ
കാസർകോട് : കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ജൂലായ 17 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്ന് പ്രധാന നദികൾ കര കവിയുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനസുരക്ഷയെ മുൻനിറുത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ , ട്യൂഷൻ സെന്ററുകൾ, മദ്രസകൾ , അങ്കണവാടികൾ , സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും ( പ്രൊഫഷണൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ് . പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
അതേസമയം സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട്
ആണ്. അഞ്ച് ജില്ലകളിലാണ് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.