വിജയ ദീപ്തി
ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ചേസിംഗ് വിജയം സമ്മാനിച്ച് ദീപ്തി ശർമ്മ (62*)
സതാംപ്ടൺ : ഇംഗ്ളണ്ട് വനിതാ ടീമിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാലുവിക്കറ്റിന്റെ തകർപ്പൻ ചേസിംഗ് വിജയം. ഇംഗ്ളണ്ട് ഉയർത്തിയ 259 റൺസിന്റെ വിജയലക്ഷ്യം 10 പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേ മറികടക്കാൻ ഇന്ത്യയ്ക്ക് തുണയായത് പുറത്താകാതെ അർദ്ധ സെഞ്ച്വറി നേടിയ ദീപ്തി ശർമ്മയുടേയും (64 പന്തുകളിൽ മൂന്നുഫോറും ഒരു സിക്സുമടക്കം 62 നോട്ടൗട്ട്) , 48 റൺസ് നേടിയ ജമീമ റോഡ്രിഗസിന്റേയും ബാറ്റിംഗാണ്.
പ്രതിക റാവൽ(36), സ്മൃതി മാന്ഥന (28) എന്നിവർ മാന്യമായ തുടക്കം നൽകിയെങ്കിലും ഹർലീൻ ഡിയോൾ (27), ക്യാപ്ടൻ ഹർമൻ പ്രീത് കൗർ (17) എന്നിവർ പുറത്തായതോടെ ഇന്ത്യ 124/4 എന്ന നിലയിലായി. തുടർന്ന് ദീപ്തിയും ജമീമയും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 90 റൺസ് ഇന്ത്യയ്ക്ക് കരുത്തായി. ജമീമ പുറത്തായശേഷം റിച്ച ഘോഷ് (10), അമൻജോത് കൗർ (20*) എന്നിവരെക്കൂട്ടി ടീമിനെ വിജയത്തിലെത്തിച്ച ദീപ്തിയാണ് പ്ളേയർ ഒഫ് ദ മാച്ച്.
പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്.രണ്ടാം ഏകദിനം നാളെ ലോഡ്സിൽ നടക്കും.
ഒറ്റക്കയ്യൻ സിക്സ്
മത്സരത്തിൽ താൻ ഒരു കൈ കൊണ്ട് സിക്സടിച്ചത് ഇന്ത്യൻ താരം റിഷഭ് പന്തിനെ അനുകരിച്ചെന്ന് ദീപ്തി ശർമ്മ. റിഷഭ് പല തവണ ഒരുകൈകൊണ്ട് സിക്സടിക്കുന്നത് കണ്ടപ്പോൾ ഒരിക്കലെങ്കിലും തനിക്കത് ചെയ്യണമെന്ന് തോന്നിയെന്നും ദീപ്തി മത്സരശേഷം പറഞ്ഞു.