ഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
കൊച്ചി: അടുത്ത മാസങ്ങളിൽ ആഗോള ക്രൂഡോയിൽ വിപണി സ്ഥിരതയോടെ നീങ്ങിയാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയാൻ ഇതോടെ സാദ്ധ്യത തെളിഞ്ഞു. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ ഒഴിഞ്ഞതും ഒപ്പെക് എണ്ണ ഉത്പാദനം ഉയർത്തിയതും ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഇടിയാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ഉത്പാദന ചെലവ് താഴുന്നതിനാൽ ഇന്ധന വില കുറയ്ക്കാൻ അനുകൂല സാഹചര്യമാണ്. ഇന്ത്യൻ സാമ്പത്തിക രംഗം കടുത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോൾ ഇന്ധന വില കുറച്ച് ഉപഭോക്താക്കൾക്ക് ആശ്വാസം പകരണമെന്ന് വ്യവസായ സംഘടനകൾ ആവശ്യപ്പെടുന്നു.
റഷ്യയിൽ നിന്ന് കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ക്രൂഡോയിൽ ഉപയോഗിച്ച് എണ്ണക്കമ്പനികൾ നേട്ടമുണ്ടാക്കുമ്പോഴും രാജ്യത്തെ ചെറുകിട ഉപഭോക്താക്കൾ പെട്രോളിനും ഡീസലിനും ഉയർന്ന വില നൽകേണ്ടി വരുന്നു. നിലവിൽ രാജ്യത്തെ മുൻനിര റിഫൈനറികൾ റഷ്യയിൽ നിന്ന് ഡിസ്‌കൗണ്ടിൽ ലഭിക്കുന്ന ക്രൂഡാണ് ഇന്ധന ഉത്പാദനത്തിന് ഉപയോഗിക്കുന്നത്.