വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിനു പിന്നിലെ അനാസ്ഥ സമ്മതിച്ച് മന്ത്രി കൃഷ്ണൻ കുട്ടി #അഞ്ചു ലക്ഷം നഷ്ടപരിഹാരം

Friday 18 July 2025 1:20 AM IST

തിരുവനന്തപുരം:തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച തുറന്നുസമ്മതിച്ച് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഉയരവ്യത്യാസം ഇല്ലാത്തതിന് ഉത്തരവാദി കെ.എസ്.ബിയാണ്. അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിന് ഉത്തരവാദി സ്‌കൂൾ അധികൃതരുമാണ്. സൈക്കിൾ ഷെഡ്ഡിന് മുകളിലെ വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാൻ കെ.എസ്.ഇ.ബി കമ്പികൾക്കിടയിൽ സ്‌പേസർ സ്ഥാപിച്ചിരുന്നു. ഭൂമിയിൽ നിന്നു ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ കണ്ടെത്തൽ.

വൈദ്യുതി ലൈനുകളിൽ കൃത്യമായ ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് ബാേർഡിലെ അടിസ്ഥാന നിർദേശമാണ്. ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്‌കൂൾ മാനേജ്‌മെന്റിനോട് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി മീറ്റിങ്ങിനുശേഷം അറിയിക്കാമെന്നായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചത്. അടിയന്തരമായി കെ.എസ്.ഇ.ബിയുടെ ലൈനുകൾ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല.കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെ.എസ്.ഇ.ബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ധനസഹായ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.