അണ്ണനില്ല, ഇിനി സുജിൻ ഒറ്റയ്ക്ക്!
കൊല്ലം: അണ്ണൻ മിഥുനായിരുന്നു അനുജൻ സുജിന്റെ ഹീറോ. വീട്ടിനടുത്തുള്ള വിളന്തറ ഗ്രൗണ്ടിൽ മിഥുൻ കളിക്കാൻ പോകുമ്പോൾ സുജിനും ഒപ്പം പോകും. ഗ്രൗണ്ട് വക്കിലിരുന്ന് മിഥുന്റെ കളി കണ്ട് ആർത്തുവിളിക്കും. ആറാം ക്ലാസുകാരനായ സുജിനെയും ആള് കുറവുള്ളപ്പോൾ മിഥുൻ ടീമിലെടുക്കുമായിരുന്നു.
ശാസ്താംകോട്ട തടാകത്തോട് ചേർന്നുള്ള കുന്നിൻപുറത്താണ് ഇവരുടെ വീട്. ഇടുങ്ങിയ വഴികളിലൂടെ മിഥുന്റെ കൈപിടിച്ചാണ് സുജിൻ തടാകത്തിൽ കുളിക്കാൻ പോയിരുന്നത്. സുജിൻ ഒരുപാട് ആഴത്തിലേക്ക് ഇറങ്ങാൻ മിഥുൻ അനുവദിച്ചിരുന്നില്ലെന്ന് കൂട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം വരെ മിഥുനും സുജിനും ഒരേ സ്കൂളിലായിരുന്നു. അതിനാൽ ഒരുമിച്ചായിരുന്നു സ്കൂളിലേക്കുള്ള വരവും പോക്കും. ഇടയ്ക്കിടെ ഇരുവരും തമ്മിൽ കൊച്ചുകൊച്ചു പിണക്കങ്ങളും ഉണ്ടാകുമായിരുന്നു. ഇനി അടിപിടികൂടാനും കളിക്കാൻ കൊണ്ടുപോകാനും സുജിന് അണ്ണനില്ല. വീട്ടിലെ ആൾക്കൂട്ടത്തിനിടയിൽ അവൻ തനിയെ ഇരിപ്പാണ്.