'ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല'; അടിയന്തരാവസ്ഥ ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ
തിരുവനന്തപുരം: അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുള്ള ലേഖനത്തിൽ വിശദീകരണവുമായി ശശി തരൂർ. ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 1997ൽ താൻ എഴുതിയതാണ് ഇത്തവണയും എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. സർവേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
അടിയന്തരാവസ്ഥയെ വിമർശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്. മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവേ റിപ്പോർട്ട് സ്വയം പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണിത്. പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസി വഴിയാണ് മാദ്ധ്യമങ്ങളിൽ ശശി തരൂരിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടത്.
അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായെന്ന് ലേഖനത്തിൽ പറയുന്നു. ഭരണഘടനാപരമായ അതിക്രമങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി.തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർത്ഥ്യങ്ങളായിരുന്നു.
അക്കാലത്ത് ഇതൊന്നും പുറത്തറിഞ്ഞിരുന്നില്ല. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള നടപടികൾ പലപ്പോഴും പറഞ്ഞറിയിക്കാൻപറ്റാത്ത ക്രൂരതകളായി മാറി. സഞ്ജയ്ഗാന്ധി നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ന്യൂഡൽഹി പോലുളള നഗര കേന്ദ്രങ്ങളിൽ ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്