'അതുല്യയെ ഉപദ്രവിച്ചു, എന്റെ അനുമതിയില്ലാതെ രണ്ടാമത്തെ കുഞ്ഞിനെ അബോർട്ട് ചെയ്തു; രണ്ടെണ്ണം അടിക്കുമ്പോൾ ഓർമ്മ വരും'
ഷാർജ: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിന്റെ ശബ്ദ സന്ദേശം പുറത്ത്. വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. താൻ അവളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതിൽ സതീഷ് വ്യക്തമാക്കുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിനെ അതുല്യ അബോർട്ട് ചെയ്തതിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഭർത്താവ് വ്യക്തമാക്കി.
'ഞാൻ എല്ലാം കേൾക്കുന്നുണ്ട്. ഞാനവളെ ഉപദ്രവിച്ചിട്ടുണ്ട്, സത്യമാണ്. എന്റെ അനുമതിയില്ലാതെ അവള്‍ നാട്ടിൽ പോയപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്തു. രണ്ടെണ്ണം അടിക്കുമ്പോള്‍ അതെല്ലാം ഓര്‍മ്മ വരും. ഇത് ഞങ്ങള്‍ തമ്മില്‍ മാനസികമായ അകല്‍ച്ചയുണ്ടാക്കി. പക്ഷേ പിന്നീട് ഞാൻ അതെല്ലാം മറന്നു'- സതീഷ് പറഞ്ഞു.
'അതുല്യ ശനിയാഴ്ച മുതൽ ഇവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറാൻ നിൽക്കുകയായിരുന്നു. ശനിയാഴ്ച പോകാനുള്ള വണ്ടി ശരിയാക്കി. സാധനങ്ങളും ഞാൻ വാങ്ങിനൽകി. കെെയിൽ വയ്ക്കാൻ പണവും നൽകിയിരുന്നു. അവധി ദിവസങ്ങളിൽ ഞാൻ അൽപം മദ്യപിക്കാറുണ്ട്. ശരിയാണ്, അത്തരത്തിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കൂട്ടുകാരൻ വിളിച്ചു. അങ്ങനെ ഞാൻ പുറത്തുപോയി. 12 മണിയ്ക്കാണ് പോയത്. പുറത്തുപോയിട്ട് വന്നപ്പോൾ ഞാൻ കണ്ടത് അവൾ തൂങ്ങിനിൽക്കുന്നതാണ്. കാൽ തറയിൽ വയ്ക്കാവുന്ന രീതിയിൽ ആണ് നിൽക്കുന്നത്. മൂന്ന് പേർ ചേർന്ന് പിടിച്ചാൽ അനങ്ങാത്ത ഞങ്ങളുടെ കട്ടിൽ ദിശ മാറി കിടക്കുകയായിരുന്നു. അന്ന് അത് ശ്രദ്ധിക്കാൻ പറ്റിയില്ല. പിന്നെയാണ് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചത്. അവൾ എന്റെ കാവി കയിലിയിലാണ് തൂങ്ങിയത്. അവളുടെ ചിന്തയിൽ ഇന്നലെ അവൾ തൂങ്ങിയ അതേ ഫാനിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാനും പൊലീസ് അന്വേഷണത്തിനാണ് കാത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാം'- സതീഷ് വ്യക്തമാക്കി.