മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്നതിനെതിരെ ജാഗ്രത വേണം: സി.പി.എം
തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ടു പോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ നീതീയും, മതനിരപേക്ഷതയും അതിന്റെ അടിസ്ഥാനമാണ്. മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർട്ടി കാണുന്നത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കാനും ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള പ്രവർത്തനവും,ക്ഷേമ പദ്ധതികളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ്.
സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടു വച്ച സാമൂഹ്യ നീതി ഉൾക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്.രാജ്യത്ത് വൻകിട കോർപ്പറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാണ് വർഗ്ഗീയതയെ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. എല്ലാ തരം വർഗ്ഗീയതകളേയും ചെറുത്ത് നിന്നു കൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിറുത്താനാവൂ.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗം മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടു പോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെയും പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം .എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.