"എന്റെ മകൻ ആരോപിതനാണെങ്കിൽ അവനെപ്പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം, വിട പറയുന്നത് ശരീരം മാത്രമാണ്"
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്തിമോപചാരമർപ്പിച്ച് നടൻ അപ്പാനി ശരത്ത്. വിട പറയുന്നത് വിഎസിന്റെ ശരീരം മാത്രമാണെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങൾ എന്നുമിവിടെയുണ്ടാകുമെന്നും അപ്പാനി ശരത്ത് വ്യക്തമാക്കി.
എന്റെ മകൻ ആരോപിതൻ ആണെങ്കിൽ അവനെപ്പറ്റിയും അന്വേഷിക്കണം എന്ന് പറഞ്ഞ വി എസിന്റെ ചങ്കൂറ്റത്തെക്കുറിച്ചും അപ്പാനി ശരത്ത് ഓർത്തെടുത്തു. എന്തിനും കുറ്റം പറയുന്ന മലയാളികൾ "കണ്ണേ കരളേ" എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്നേഹിച്ചിരിക്കണമെന്നും നടൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരാൾ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തിൽ ഓർക്കപ്പെടണമെങ്കിൽ അയാൾ ഉണ്ടാക്കിയ ഓർമ്മകളും, ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികൾ "കണ്ണേ കരളേ" എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്നേഹിച്ചിരിക്കണം.. ബഹുമാനിച്ചിരിക്കണം...!
ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമിവിടെ. കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ. കാരണം ഇത് വി എസ് ആണ്.. പുന്നപ്ര വയലാറിലെ മൂർച്ചയുള്ള വാരിക്കുന്തം.. അതിനെക്കാൾ മൂർച്ചയുള്ള നിലപാടിന്റെ നേരർത്ഥം... എന്റെ മകൻ ആരോപിതൻ ആണെങ്കിൽ അവനെപ്പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം..
അരിവാള് മാത്രം തപ്പി വോട്ടിങ്മെഷീനിൽ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ.... ഒരു ജനതയുടെ ഒരേ ഒരു വി എസ്...ലാൽ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക... ഇനി വിശ്രമം.