റാഗിംഗ്: കരട് കോടതിയിൽ സമർപ്പിച്ചു

Thursday 24 July 2025 12:00 AM IST

കൊച്ചി: കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരള റാഗിംഗ് നിരോധന നിയമം കാലാനുസൃതമായി മാറ്റുന്നതിനായുള്ള പുതിയ നിയമത്തിന്റെ കരട് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ബോഡി ഷെയിമിംഗും റാഗിംഗിന്റെ ഭാഗമാക്കുന്നതാണ് പ്രധാനമാറ്റം. കരടിന് അന്തിമ രൂപം നൽകാൻ രണ്ട് മാസം കൂടി സർക്കാർ സമയം തേടി.

കരട് നിയമത്തിൽ ഉൾപ്പെടുത്തേണ്ട ഭേഗതി സംബന്ധിച്ച് കേരള ലീഗൽ സർവീസ് അതോറിറ്റിയും യു.ജി.സിയും ഏതാനും നിർദ്ദേശങ്ങൾ മുമ്പോട്ടുവച്ചു. ഇതടക്കം പരിഗണിക്കാൻ നിർദ്ദേശിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ പ്രത്യേക ബെഞ്ച് വിഷയം രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

എല്ലാ പൊലീസ് സ്റ്റേഷനിലും ആന്റി റാഗിംഗ് സെൽ വേണമെന്ന നിർദ്ദേശം കരടിലുണ്ട്. ഇവിടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യാം. കോളേജുകൾ മാത്രമല്ല സ്കൂളുകളും ട്യൂഷൻ സെന്ററുകളും നിയമത്തിന്റെ പരിധിയിൽ വരണമെന്ന് കെൽസ നിർദ്ദേശിച്ചു. ഓട്ടോണമസ് കോളേജുകളും നിയമത്തിന്റെ പരിധിയിൽ വരണമെന്നും ഹോസ്റ്റൽ വാർഡനെ ആന്റി റാഗിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും യു.ജി.സി നിർദ്ദേശിച്ചു.