ലഹരിയുടെ സിനിമാബന്ധം നിഷേധിച്ച് റിൻസി മുംതാസ്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കൊച്ചി: മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിൽ ലഹരി വിതരണത്തിന്റെ സിനിമാബന്ധങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാതെ യൂട്യൂബർ റിൻസി മുംതാസ്. 20.55 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ കോഴിക്കോട് ഫെറോക്ക് റിൻസിയെയും കൂട്ടാളി കല്ലായി സ്വദേശി യാസർ അറാഫത്തിനെയും തൃക്കാക്കര പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്വേഷണവുമായി ഇരുവരും സഹകരിക്കാത്ത സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഒരു തവണ കൂടി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രമോഷണൽ യൂ ട്യൂബർ, സിനിമ പി.ആർ.ഒ, ഡിജിറ്റൽ ക്രിയേറ്റർ നിലകളിൽ പ്രവർത്തിക്കുന്ന റിൻസിയ്ക്ക് സിനിമാ മേഖലയിലെ ചില പ്രമുഖരുമായി ലഹരി ഇടപാടുകളുള്ളതായി ഡാൻസഫിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ റിൻസി ഇത് നിഷേധിച്ചു. ചില സിനിമാ പ്രവർത്തകരുമായി നടത്തിയ ഫോൺ വിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിന് ലഹരിയുമായി ബന്ധമില്ലെന്നും സിനിമാപ്രമോഷനുമായി ബന്ധപ്പെട്ടെന്നുമായിരുന്നു മറുപടി.
കാക്കനാട് പാലച്ചുവടിലെ വാടക ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ യുമായി തങ്ങൾക്ക് ബന്ധമില്ലെന്ന നിലപാടിലാണ് റിൻസിയും യാസർ അറാഫത്തും. ഫ്ലാറ്റിൽ നിരവധി സന്ദർശകർ വരാറുണ്ടെന്നും അവർ വച്ചതാകാമെന്നും ഇവർ പറയുന്നു.
ഈ മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യാസർ അറാഫത്തിന് ലഹരിയിടപാടുണ്ടെന്നതിന് ഡാൻസഫിനും അന്വേഷണ സംഘത്തിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. പാലച്ചുവട്ടിലെ ഫ്ലാറ്റിൽ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. റിൻസിയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്ത ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.