അച്ഛൻ ഒപ്പമില്ലെന്ന് അറിയുന്ന പ്രഭാതം,​ എല്ലാവർക്കും നന്ദി പറഞ്ഞ് അരുൺകുമാർ

Friday 25 July 2025 1:03 AM IST

ആലപ്പുഴ: ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്ന് വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺകുമാർ. കടന്നുപോയ ഒരു മാസം അച്ഛനെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാമെന്ന പ്രത്യാശയുണ്ടായിരുന്നു. വിധി മറിച്ചായിപ്പോയി. രോഗശയ്യയിലായിരുന്ന അച്ഛനെ കാണാൻ താത്പര്യപ്പെട്ട നൂറുകണക്കിന് അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശത്താൽ അന്ത്യനാളുകളിൽ ആരെയും കാണാൻ അനുവദിച്ചിരുന്നില്ല. പലർക്കും വിഷമമുണ്ടായിട്ടുണ്ടാവും.

ആശുപത്രിയിൽ വന്ന് ആശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചോയെന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം അംഗീകരിക്കാൻ ഏറെ സമയമെടുത്തു. പിന്നീട് നടന്നതെല്ലാം സ്വപ്നംപോലെ ഓർക്കാനേ കഴിയുന്നുള്ളൂ. അച്ഛനൊപ്പം ബസിൽ വലിയചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ കഴിയാതെ നിരാശരായവരുണ്ടെന്ന് മനസിലാക്കുന്നു. ഡോക്ടർമാർ, സമാശ്വസിപ്പിച്ചവർ, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങൾ, നേതാക്കൾ തുടങ്ങി എല്ലാവരോടും നന്ദിയുണ്ടെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

 തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു

അച്ഛൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെന്നും എല്ലാം പെട്ടെന്ന് കഴിഞ്ഞെന്നും അരുൺകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 21ന് ഉച്ചയോടെയാണ് രോഗാവസ്ഥ നിയന്ത്രിക്കാനാകുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ ചെല്ലുമ്പോഴും വീട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എല്ലാവരോടും നില മെച്ചപ്പെട്ട് വരുന്നുവെന്ന പ്രതീക്ഷയാണ് പങ്കിട്ടതെന്നും അദ്ദേഹം പറഞ്ഞു.